പുതിയ ബാങ്ക് ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കത്തക്ക തരത്തിലാവും നടപടികള്‍ മുന്നോട്ട് കൊണ്ടുപോവുക.  

ദില്ലി: ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്. ദേന ബാങ്ക് എന്നീ ബാങ്കുകള്‍ ലയിച്ച് പുതിയ ബാങ്ക് രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിതായി രൂപീകൃതമാകാന്‍ പോകുന്ന ബാങ്കിന്‍റെ മൂലധന പര്യാപ്തത, ഓഹരി വിഭജനം, ബാങ്കിന്‍റെ പേര് എന്നിവയില്‍ തീരുമാനം ഉടനുണ്ടാവും. ലയന നടപടികളുമായി ബന്ധപ്പെട്ട പ്രഥമിക തീരുമാനങ്ങളെടുക്കാന്‍ ഈ മാസം ബാങ്ക് ഡയറക്ടര്‍മാര്‍ യോഗം ചേരും. പുതിയ ബാങ്ക് ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കത്തക്ക തരത്തിലാവും നടപടികള്‍ മുന്നോട്ട് കൊണ്ടുപോവുക.

ലയിച്ചുണ്ടാവുന്ന പുതിയ ബാങ്ക് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസുമായി രാജ്യത്ത് മൂന്നാമതാവും. എസ്ബിഐയും ഐസിഐസിഐ മാത്രമാവും മുന്നില്‍. പുതിയ ബാങ്കിന്‍റെ കിട്ടാക്കട അനുപാതം 5.71 ശതമാനമായിരിക്കും. 12.13 ശതമാനമാണ് പൊതുമേഖല ബാങ്കുകളുടെ ശരാശരി കിട്ടാക്കടം.