ബംഗളുരു : ബിറ്റ്‌കോയിൻ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ രാജ്യത്തെ പ്രമുഖ ബാങ്കുകൾ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. ഇത്തരം അക്കൗണ്ടുകൾ വഴി വൻതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം. ആക്സിസ് ബാങ്ക്, എച്. ഡി. എഫ്. സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിസി ഐ ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളാണ് സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത്.

ആദായ നികുതി വകുപ്പിന്‍റെ ബംഗളുരു മേഖലാ ഓഫീസ്‌ നടത്തിയ അന്വേഷണത്തിലാണ് വൻ തോതിൽ കള്ളപ്പണം ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറന്സികളിൽ പാർക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപെട്ടിട്ടുണ്ട്. 

മരവിപ്പിക്കാത്ത ബാങ്ക് അകൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. ബിറ്റ്‌കോയിൻ ഇടപാടുകള്‍ക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കാനും ആവശ്യപെട്ടിട്ടുണ്ട്. ഇന്ത്യയിൽ പത്തോളം ഇത്തരം എക്‌സ്‌ചഞ്ചുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഇവയിലായി പ്രമുഖ സിനിമാ താരങ്ങളടക്കം 20 ലക്ഷത്തോളം പേർ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രണ്ടു ലക്ഷം പേർ സജീവമായി ഈ ഇടപാടുകളിൽ പങ്കെടുക്കുന്നുണ്ട്. ക്രിപ്റ്റോകറൻസി ഇടപാടുകൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെങ്കിലും ഇത് നിയം വിധേയമല്ല, ഒരു തരത്തിലുള്ള നികുതിയും ഇത് വഴി സർക്കാരിന് ലഭിക്കുന്നില്ല.

ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചിരുന്നു.