കൊച്ചി: ഒരു വര്‍ഷം കഴിഞ്ഞിട്ടും നോട്ട് നിരോധനം ഉണ്ടാക്കിയ തിരിച്ചടികളില്‍ നിന്ന് കരയറാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. നിക്ഷേപം കുമിഞ്ഞു കൂടുകയും വായ്പ വിതരണം കുറയുകയും ചെയ്തത് പല ബാങ്കുകളേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കി. കൂടാതെ കിട്ടാക്കടം വര്‍ദ്ധിച്ചതുമൂലം നട്ടം തിരിഞ്ഞ പൊതു മേഖലാ ബാങ്കുകളെ സഹായിക്കാന്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നു.

നോട്ട് നിരോധനത്തിനു ശേഷമുള്ള ദിവസങ്ങളില്‍ പരിഭ്രാന്തരായ ജനങ്ങള്‍ കൈവശമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമായി ബാങ്കുകളിലേക്ക് ഇരച്ചെത്തി. ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടി. റദ്ദാക്കിയ നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയതായി പിന്നീട് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചു. പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറിയെടുത്തിട്ടും മിക്കവരും ബാങ്കില്‍ നിക്ഷേപം നിലനിര്‍ത്തി. 4.3 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇത്തരത്തില്‍ ബാങ്കുകളില്‍ വന്നത്. നിക്ഷേപം കൂടുകയും വായ്പ എടുക്കാന്‍ ആളുകള്‍ കുറഞ്ഞതും ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കി. നിക്ഷേപങ്ങള്‍ക്ക് പലിശ കൊടുക്കേണ്ട ബാധ്യതയും ബാങ്കുകള്‍ക്ക് വന്നു.

നോട്ട് നിരോധനത്തിനു ശേഷം ചെറുകിട വ്യവസായ മേഖലയിലെ വായ്പ തോത് 9.0 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി കുറഞ്ഞു. 50 ലക്ഷം ആളുകള്‍ക്ക് കഴിഞ്ഞ നവബംര്‍ ഏഴിനുണ്ടായിരുന്ന തൊഴില്‍, നോട്ട് നിരോധനം മൂലം നഷ്‌ടപ്പെട്ടുവെന്നാണ് കണക്ക്. സാമ്പത്തിക മേഖലിയലുണ്ടായ ഈ തിരിച്ചടികളെല്ലാം ബാങ്കുകളുടെ വരുമാനത്തെ ബാധിച്ചു. അധിക വരുമാനത്തിനായി വിവിധ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തിനെതിരെയും പ്രതിഷേധമുയര്‍ന്നു.