ബാങ്കുകള്‍ക്ക് വലിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കാന്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം തയ്യാറാക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ജനുവരി 17നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെ 2.5 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപം നടത്തിയവരുടെ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് ആദായ നികുതി വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കറണ്ട് അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും ഒഴികെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്. 10 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപം എതെങ്കിലും തരത്തില്‍ ഒരു സാമ്പത്തിക വര്‍ഷം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ വിവരം കൈമാറണം. ചെക്ക്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയവയെല്ലാം നിക്ഷേപമായി കണക്കാക്കും. ഇതിന് പുറമെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഒരു ലക്ഷത്തിന് മുകളിലുണ്ടെങ്കില്‍ അതും അറിയിക്കണം.

10 ലക്ഷത്തിലധികം രൂപയുടെ ഓഹരികള്‍ വാങ്ങിയാലും ഇതേ തുകയ്ക്കുള്ള ഫോറിന്‍ കറന്‍സി വിനിമയം നടത്തിയാലും ആദായ നികുതി വകുപ്പിനെ ബന്ധപ്പെട്ട സ്ഥാപനം വിവരമറിയിക്കണം. 30 ലക്ഷത്തിലധികം രൂപയുടെ വസ്തു വില്‍പ്പനയും നിരീക്ഷിക്കും.