എഞ്ചിനീയറിങ് ബിരുദം കൊണ്ട് മാത്രം ഭാവിയില്‍ ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി മേഖലയില്‍ ഒരു ജോലിയും ലഭിക്കില്ലെന്ന് ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി മോഹന്‍ദാസ് പൈ. ബി.ടെക്കിന് ശേഷം സ്പൈഷ്യലൈസേഷനുകളില്ലാതെ ഇനിയുള്ള കാലത്ത് നിലനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ എഞ്ചിനീയറിങ് കോഴ്സുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെല്ലാം എം.ടെക് കോഴ്സുകള്‍ ചെയ്യുന്നതിനൊപ്പം സ്വന്തം നിലയില്‍ കോഡിങ് കൂടി പഠിക്കണമെന്നാണ് തനിക്ക് നല്‍കാനുള്ള ഉപദേശം. ഭാവിയില്‍ കോഡിങിലെ പരിജ്ഞാനം പരിശോധിച്ച് മാത്രമേ ഉദ്ദ്യോഗാര്‍ത്ഥികളെ കമ്പനികള്‍ ജോലിക്കെടുക്കൂ. കോഴ്സ് കഴിഞ്ഞ ശേഷം ജോലി അറിയാതെ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞടുത്ത്, ആറു മാസത്തോളം ശമ്പളം നല്‍കി പരിശീലനം നല്‍കാനൊന്നും ഇനിയങ്ങോട്ട് കമ്പനികള്‍ തയ്യാറാവില്ല. ഇത്തരത്തില്‍ കമ്പനികള്‍ക്ക് സമയവും പണവും ചിലവഴിക്കേണ്ട കാര്യവും ഇനിയില്ല. കോഡിങിലെ കഴിവ് പരിശോധിക്കും. ജോലി അറിയാമെങ്കില്‍ തെരഞ്ഞെടുക്കും എന്നതായിരിക്കും അവസ്ഥ.

ഐ.ടി രംഗത്ത്കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുടക്കക്കാരുടെ ശമ്പളത്തില്‍ ഒരു വര്‍ദ്ധനവുമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊരും വലിയ ദുരന്തമാണെന്നായിരുന്നു ടി.വി മോഹന്‍ദാസ് പൈയുടെ മറുപടി. നേരത്തെയുണ്ടായിരുന്ന അതേ വേഗത്തില്‍ ഐ.ടി വ്യവസായം ഇപ്പോള്‍ വളരുന്നില്ലെന്നതാണ് വസ്തുത. ആഗോള തലത്തില്‍ തന്നെ ഈ രംഗത്തെ നിക്ഷേപങ്ങളില്‍ രണ്ട് ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ട് മുമ്പുള്ള വര്‍ഷങ്ങളില്‍ പോലും മൂന്ന് മുതല്‍ നാല് ശതമാനം വരെ വളര്‍ച്ചയുണ്ടായിരുന്നു. 1.5 ലക്ഷം മുതല്‍ 1.6 ലക്ഷൺ വരെ ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി രംഗത്ത് ഈ വര്‍ഷം തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.