ദില്ലി: 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് വഴി രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായ ആഘാതം വിശദമായി പരിശോധിക്കുമെന്ന് കംപ്രോട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ അറിയിച്ചു. സര്‍ക്കാറിന്റെ നികുതി വരുമാനത്തെ നോട്ട് നിരോധനം എങ്ങനെ സ്വാധീനിച്ചു എന്നുള്ളതായിരിക്കും പ്രധാനമായും പരിശോധിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സി.എ.ജി പറഞ്ഞു.

ചരക്ക് സേവന നികുതിയിലൂടെ ഉണ്ടാവുന്ന റവന്യൂ വരുമാനം പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി, വെള്ളപ്പൊക്ക ദുരിതാശ്വാസം തുടങ്ങിയ ഒട്ടേറ പദ്ധതികളുടെ ഓഡിറ്റ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, പ്രതിരോധ വകുപ്പിലെ പെന്‍ഷന്‍ ചിലവുകള്‍, ഗംഗാശുചീകരണം എന്നിവയുടെ ഓഡിറ്റാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതും ഉടന്‍ പൂര്‍ത്തിയാക്കും.

സര്‍ക്കാറിന്റെ വരുമാനവുമായോ ചിലവഴിക്കലുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളും ഓഡിറ്റ് ചെയ്യാന്‍ സി.എ.ജിക്ക് അധികാരമുണ്ട്. സ്വയം ഭരണമുണ്ടെന്ന പേരില്‍ ചില നഗര വികസന അതോരിറ്റികളും മെട്രോ റെയില്‍ കോര്‍പറേഷനുകളുമൊക്കെ സി.എ.ജി ഓഡിറ്റിനെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സ്വകാര്യ വ്യക്തികളും കമ്പനികളും സ്ഥാപനങ്ങളും ലാഭമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ലാഭത്തില്‍ സര്‍ക്കാറിനുള്ള വിഹിതം കൃത്യമായി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് സി.എ.ജിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.