നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 25 കിലോ ലഗേജാണ് എയര്‍ ഇന്ത്യ സൗജന്യമായി അനുവദിക്കുന്നത്.

ദില്ലി: ആഭ്യന്തര വിമാന യാത്രക്കാരില്‍ നിന്ന് ലഗേജിന് അധിക തുക ഈടാക്കാന്‍ വിവിധ കമ്പനികളുടെ തീരുമാനം. സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജ് 15 കിലോയാക്കി നിജപ്പെടുത്താനും അതിന് മുകളിലുള്ളവയ്ക്കുള്ള ഫീസ് വര്‍ദ്ധിപ്പിക്കാനും ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് തീരുമാനിച്ചത്.

നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 25 കിലോ ലഗേജാണ് എയര്‍ ഇന്ത്യ സൗജന്യമായി അനുവദിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഇന്‍ഡിഗോ ലഗേജ് പ്രീ ബുക്കിങ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. 15 കിലോയ്ക്ക് ശേഷമുള്ള അഞ്ച് കിലോയ്ക്ക് 1425 രൂപയായിരുന്നത് 1900 രൂപയാക്കി. 10 കിലോയ്ക്ക് 3800 രൂപയും 15 കിലോയ്ക്ക് 5700 രൂപയുമാണ് നല്‍കേണ്ടത്. നേരത്തെ ഇത് യഥാക്രമം 2850 രൂപയും 4275 രൂപയുമായിരുന്നു. 30 കിലോ അധിക ലഗേജിന് 8550 രൂപയായിരുന്നത് ഇനി മുതല്‍ 11,400 രൂപയായിരിക്കും. പ്രീബുക്ക് ചെയ്യാതെ അധിക ലഗേജുമായി വിമാനത്താവളത്തിലെത്തുന്നവരില്‍ നിന്ന് അധികമുള്ള ഓരോ കിലോഗ്രാമിനും 400 രൂപ വീതം ഈടാക്കും. ഗോ എയറിലും ഇതേ നിരക്കുകള്‍ തന്നെയാണ്. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ 5, 10, 15, 20, 30 കിലോഗ്രാം അധിക ലഗേജുകള്‍ക്ക് യഥാക്രമം 1600, 3200, 4800, 6400, 9600 എന്നിങ്ങനെയാണ് ഇനി ഈടാക്കുന്നത്.