മൊബൈല്‍ ആപ്പുകളും ഡിജിറ്റല്‍ പാസ്ബുക്കുകളും നെറ്റ് ബാങ്കിങ്ങുമായി പദ്ധതികളാവിഷ്‌കരിച്ച് നേരത്തേ ക്യാഷ്‌ലസ്സാകാന്‍ ശ്രമങ്ങളാരംഭിച്ചതാണ് സ്വകാര്യ ബാങ്കുകളും മുന്‍നിര പൊതുമേഖലാ ബാങ്കുകളും. നോട്ടുനിരോധനവും കറന്‍സിക്ഷാമവും വന്നതോടെ ഈ നടപടികള്‍ക്ക് വേഗതയേറി. ഇടപാടുകാരും സാഹചര്യം മനസ്സിലാക്കാന്‍ തുടങ്ങിയതോടെ വായ്പ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ ഗുണകരമെന്ന് വിലയിരുത്തല്‍.

എന്നാല്‍ പിന്‍വലിക്കാവുന്ന പണത്തിന്റെ അളവ് നിയന്ത്രിച്ചതിനാല്‍ ബുദ്ധിമുട്ടുകള്‍ ഇപ്പോഴുമുണ്ട്. സ്വര്‍ണ്ണ പണയ വായ്പ്പക്കായി സ്വര്‍ണ്ണം വെക്കാന്‍ മാത്രം ബാങ്കിലെത്തിയാല്‍ പിന്നീട് പണം നല്‍കുന്നതും, തിരിച്ചടവുമെല്ലാം ഓണ്‍ലൈനാക്കുന്ന സംവിധാനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കിയിട്ട് 2 വര്‍ഷമെങ്കിലും പിന്നിട്ടു.

റിസര്‍വ്വ്ബാങ്ക് നിയന്ത്രണങ്ങളില്‍ ഞെരുങ്ങുന്ന സഹകരണ ബാങ്കുകളിലും വായ്പ്പകള്‍ നേരിട്ടു പണമായി നല്‍കുന്ന സംവിധാനം അവസാനിക്കുകയാണ്. ഒപ്പം നെറ്റ്ബാങ്കിങ് നടപ്പിലാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയുമാണ്. ലോണ്‍ പാസായാല്‍ ബാങ്കില്‍ കയറിയിറങ്ങേണ്ടതില്ല. വിരല്‍ത്തുമ്പില്‍ ബാങ്കും ബാങ്കിടപാടുകളും, പണം ആവശ്യാനുസരണം ഉപയോഗിക്കാമെന്നതും ഗുണകരമാണ്.