വികസനക്കുതിപ്പിനൊരുങ്ങി കൊച്ചി കപ്പല്‍ശാല; 2800 കോടിയുടെ പദ്ധതിക്ക് അംഗീകാരം
ദില്ലി: കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ വികസന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. 2800 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം. വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണി കേന്ദ്രമായി ഇതോടെ കൊച്ചിന്‍ ഷിപ്പിയാഡ് മാറും.
ഷിപ്പിംഗ് സെക്രട്ടറി രാജീവ്കുമാറും കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചെയര്‍മാനും എംഡിയുമായ മധു എസ് നായരും തമ്മിലാണു ധാരണാപത്രം ഒപ്പിട്ടത്. രാജ്യാന്തര നിലവാരമുള്ള കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രമാണു പ്രധാന പദ്ധതി. ഇതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ 42 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും ധാരണയായി.
നിലവില്‍ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ ഈ വികസന പദ്ധതികൊണ്ടു സാധിക്കും. അതോടെ കപ്പലുകളുടെ നിര്‍മാണ കേന്ദ്രത്തിനോടൊപ്പം വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള കേന്ദ്രമായും കൊച്ചി മാറും. വിപുലപ്പെടുത്താനിരിക്കുന്ന ഡ്രൈ ഡോക്ക് വന്നാല്‍ വിമാനവാഹിനി കപ്പലുകളുടേയും എല്‍എന്‍ജി കപ്പലുകളുടേയും നിര്‍മ്മാണകേന്ദ്രമായും കൊച്ചി മാറും.
പ്രതീക്ഷിച്ചതിനേക്കാള്‍ റെക്കോഡ് വരമാനമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചില്‍ ഷിപ്പിയാഡ് നേടിയത്. 7.3 ശതമാനം അധികം. 2015-16 വര്‍ഷത്തില്‍ അഞ്ച് പുതിയ കപ്പലുകളുടെ ബില്‍ഡിംഗ് കോണ്‍ട്രാക്ടും കൊച്ചില്‍ ഷിപ്പിയാഡിനു ലഭിച്ചിരുന്നു.