ഒ.ബി.സി വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി ഉയർത്തി
രാജ്യത്തെ ഒ.ബി.സി വിഭാഗക്കാർക്ക് സംവരണം അനുവദിക്കുന്നതിനുള്ള ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി ഉയർത്തി. കേന്ദ്ര മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനമെടുത്തത്. ഇതോടെ കൂടുതൽ പിന്നോക്ക വിഭാഗക്കാർ സംവരണത്തിന് അർഹരാവും. 2013ലാണ് അവസാനമായി പരിധി ഉയർത്തിയത്.
ക്രിമിലെയർ പരിധി 15 ലക്ഷമാക്കണമെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സംവരണ ആനുകൂല്യങ്ങൾ കൂടുതൽ കാര്യക്ഷമമായി എല്ലാവരിലേക്കും എത്തിക്കുന്നതിന് പിന്നോക്ക വിഭാഗങ്ങളെ പല തട്ടായി തരംതിരിക്കാൻ ഒരു കമ്മീഷനെയും സർക്കാർ നിർദ്ദേശിച്ചു. കമ്മീഷൻ ചെയർമാൻ അധികാരമേറ്റ് 12 ആഴ്ചയ്ക്കുള്ളിൽ തരംതിരിച്ച പട്ടിക നൽകണം. ഇന്ത്യയിൽ നിലവിൽ 10 സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തരംതിരിച്ചാണ് സംവരണം നൽകുന്നത്.