വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്കി ക്രൂയിസ് ടൂറിസം
ഒക്ടോബർ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണിൽ ആകെ 50000 പേർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസൺ തുടങ്ങി രണ്ട് മാസത്തിനുള്ളിൽ തന്നെയുള്ള മികച്ച പ്രതികരണം.
കൊച്ചി: കൊച്ചി തുറമുഖം വഴി കേരളത്തിലേക്ക് ഈ സീസണിൽ എത്തിയത് 26 ആഡംബര കപ്പലുകളും 35000ൽ ഏറെ സഞ്ചാരികളും. ഒക്ടോബർ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണിൽ ആകെ 50000 പേർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസൺ തുടങ്ങി രണ്ട് മാസത്തിനുള്ളിൽ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്.
പ്രാദേശികവിപണിയ്ക്ക് ക്രൂയിസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തൽ. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ചിലവഴിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഈ രീതിയിൽ മാത്രം 75 കോടി രൂപയുടെ വിദേശ പണം ടൂറിസം മേഖലയിലേക്ക് എത്തിയെന്നാണ് പ്രാഥമിക കണക്ക്. നിലവിലെ കുതിപ്പ് തുടർന്നാൽ സഞ്ചാരികളുടെ എണ്ണം 80000 കടക്കുമെന്നാണ് പ്രതീക്ഷ.
ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സൗകര്യങ്ങളും പോർട്ട് ട്രസ്റ്റ് ഒരുക്കുന്നുണ്ട്. തദ്ദേശീയരായ ചെറുകിട വ്യാപാരികൾക്ക് കൂടുതൽ സ്റ്റാളുകൾ തുടങ്ങി മൂന്നാർ, തേക്കടി, ജഡായുപാറ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റർ സർവീസ് വരെ പരിഗണനയിലുമുണ്ട്. പുതിയ അന്താരാഷ്ട്ര ടെർമിനൽ വരുന്ന ഡിസംബറിൽ തയ്യാറാകുന്നതോടെ കൂടുതൽ ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ.