ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുകയും എല്ലാ ഇന്ത്യക്കാർക്കും സാമ്പത്തിക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദില്ലി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകാൻ ഇന്ത്യ. ആഗോള നേതാക്കൾ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ദില്ലി വേദിയാകും. ഉത്തരവാദിത്തത്തോടെയും എല്ലാവരെയും ഉൾക്കൊണ്ടും എഐ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
എഐയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടെന്ന് ആഗോള ഐടി സേവനദാതാവായ കിൻഡ്രിലിൻ്റെ ചെയർമാനും സിഇഒയുമായ മാർട്ടിൻ ഷ്രോട്ടർ പറഞ്ഞു. രാജ്യത്തെ ശക്തമായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വലിയ തോതിലുള്ള കണ്ടുപിടുത്തങ്ങൾക്ക് മികച്ച അടിത്തറ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "എഐയുടെ ഭാവി തീരുമാനിക്കുന്നതിൽ ഇന്ത്യ ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്താൽ സാങ്കേതികവിദ്യക്ക് എങ്ങനെ അവസരങ്ങൾ വർധിപ്പിക്കാനും എല്ലാവരെയും ഉൾക്കൊള്ളാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനും കഴിയുമെന്നതിനെക്കുറിച്ച് ലോകത്തിലെ മറ്റ് സർക്കാരുകൾക്കും കമ്പനികൾക്കും ഇന്ത്യയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്," അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തം, വിശ്വാസം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിവയിൽ ഊന്നിയായിരിക്കണം എഐയുടെ അടുത്ത ഘട്ടമെന്ന് ഉറപ്പാക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഈ ഉച്ചകോടി കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് സോഫ്റ്റ്‌വെയർ അലയൻസ് (ബിഎസ്എ) സിഇഒ വിക്ടോറിയ എസ്പിനലും സമാനമായ അഭിപ്രായം പങ്കുവെച്ചു. ലോകമെമ്പാടുമുള്ള ബിസിനസുകൾക്കും സർക്കാരുകൾക്കുമായി എഐ സൊല്യൂഷനുകൾ നിർമ്മിക്കുന്ന ബിഎസ്എ അംഗ കമ്പനികളിലെ നേതാക്കൾക്കൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. "എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ഭാവിക്ക് വേണ്ടി സർക്കാരുകളെയും ബിസിനസുകളെയും ഒരുമിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ സർക്കാരിനും നന്ദി," എസ്പിനൽ പറഞ്ഞു.
സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലാവരിലേക്കും എത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഇന്ത്യയുടെ എഐ പദ്ധതികളുടെ അടിസ്ഥാനം. ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുകയും എല്ലാ ഇന്ത്യക്കാർക്കും സാമ്പത്തിക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2024 മാർച്ചിൽ, രാജ്യത്ത് എഐ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി 10,372 കോടി രൂപയുടെ ഇന്ത്യഎഐ മിഷൻ ഇന്ത്യൻ സർക്കാർ ആരംഭിച്ചു. 24 മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് എഐ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള അടിത്തറ ഈ മിഷൻ സ്ഥാപിച്ചു.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും കുറഞ്ഞ നിരക്കിൽ നൽകാനായി 38,000-ൽ അധികം ജിപിയു-കൾ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശീയമായി ലാർജ് ലാംഗ്വേജ് മോഡലുകൾ വികസിപ്പിക്കുന്നതിനായി 12 ടീമുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി 30 അപേക്ഷകൾക്ക് അംഗീകാരം നൽകി. 8000-ൽ അധികം ബിരുദ വിദ്യാർത്ഥികൾക്കും 5000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും 500 പിഎച്ച്ഡി വിദ്യാർത്ഥികൾക്കും ഈ രംഗത്ത് പരിശീലനത്തിനായി പിന്തുണ നൽകുന്നുണ്ട്.
