മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്നലെ 65.45 രൂപയിലായിരുന്നു വ്യാപാരം ആവസാനിപ്പിച്ചത്. തുടര്‍ന്ന് 65.38 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 65.76 രൂപയിലേക്ക് മൂല്യം ഇടിഞ്ഞു. ഇതിനുമുന്‍പ് മാര്‍ച്ച് 15നാണ് ഇത്രയും ഇടിവുണ്ടായത്.

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ ഓഹരി വിപണിയും നഷ്‌ടത്തില്‍ തുടരുകയാണ്. ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതാണ് വിപണിയെ തളര്‍ടത്തുന്നത്. അതേസമയം ഈ വര്‍ഷം അവസാനത്തോടെ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനമാണ് രൂപയെ ആശങ്കയിലാഴ്ത്തുന്നത്. 

എന്നാല്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്ക് വലിയ മൂല്യമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പണമയക്കാന്‍ ഏറ്റവും നല്ല സമയമായാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ ദിര്‍ഹമിന് ഇന്ന് 17.891991 രൂപയാണ് ഇന്ന് ലഭിക്കുന്നത്. കുവൈറ്റി ദിനാറിന് 217.511870 രൂപയും ഖത്തരി റിയാലിന് 17.901406 രൂപയും സൗദി റിയാലിന് 17.524529 രൂപയും ഒമാനി റിയാലിന് 170.685192 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.