ദില്ലി: കഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനു ശേഷമുണ്ടായ കൗതുകമായിരുന്നു പുതിയ 2000 രൂപ നോട്ട്. 1978 നു ശേഷം വലിയ തുകയുടെ നോട്ടുകള്‍ ഉപയോഗിക്കാത്ത രാജ്യത്ത് പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് ക്രയ വിക്രയത്തില്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികത്തിനു ശേഷം 2000 നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമാണ്.

കഴിഞ്ഞ നവംബര്‍ 8 നു ശേഷമുളള താരമായിരുന്നു ഈ നോട്ട്.പുറത്തിറങ്ങും മുമ്പേ സിനിമക്കഥകളെ വെല്ലുന്ന പ്രചരണം. നാനോ ചിപ്പും ജിപിഎസ്സുമുള്ള നോട്ട്. കള്ളപ്പണക്കാര്‍ക്ക് ഈ നോട്ട് സൂക്ഷിക്കാനാകില്ല. സാറ്റലൈറ്റ് വഴി നോട്ട് എലുപ്പത്തില്‍ കണ്ടത്താനാകും തുടങ്ങിയ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി.

ഭൂമിയില്‍ 120 മീറ്റര്‍ അടിയില്‍ സൂക്ഷിച്ചാലും നോട്ടിനെ കണ്ടെത്താല്‍ സാറ്റലൈറ്റിനാകുമെന്നായിരുന്നു മറ്റൊരു പ്രചരണം. ഒടുവില്‍ പുറഫത്തിറങ്ങിയ നോട്ടാകട്ടെ ഇടപാടുകാരെ വട്ടം കറക്കി. ചില്ലറ ബാക്കി നല്‍കാനില്ലാത്തതില്‍ കച്ചവടക്കാര്‍ക്കും നോട്ട് സ്വീകരിക്കാന്‍ മടി. സോഷ്യല്‍ മീഡിയ കൊട്ടി ഘോഷിച്ചതൊന്നും നോട്ടിലില്ല. 

നിറമിളകുന്നുവെന്നു മുതല്‍ കള്ളനോട്ടുകാര്‍ക്ക് എളുപ്പത്തിച്ചടിക്കാവുന്ന നോട്ടെന്നുവരെ പരാതികള്‍ വേറെ. ജിപിഎസ് നാനോ ചിപ്പില്ലെന്നും നോട്ടിലുള്ളത് ഇന്‍ഡ്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിന്‍റെ വിജയ ചിത്രമാണെന്നും ജനത്തിനും ബോദ്ധ്യമായി. കള്ളനോട്ടടിക്കാരെ പരാജയപ്പെടുത്താന്‍ 30 സുരക്ഷാ മാനദണ്ഢങ്ങല്‍ നോട്ടിലുണ്ടെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇവയില്‍ 15 എണ്ണം കള്ളനോട്ട് അടിക്കാര്‍ പകര്‍ത്തിയെന്ന് സുരക്ഷാ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. 

2000 രൂപ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളും സജീവമാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യം നിഷേധിക്കുന്നുണ്ട്. അത്തരം ആലോചനകളില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും കഴിഞ്ഞ ദിവസം വിശദീകരിച്ചു. എന്നാല്‍ പുതിയ 2000 രൂപയുടെ അച്ചടി ഇപ്പോള്‍ നടക്കുന്നില്ലെന്നാണ് നോട്ട് അച്ചടിയുടെ ചുമതലയുള്ള സെക്യുരിറ്റി പ്രിന്‍റിംഗ് കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്