പിന്‍വലിച്ച നോട്ടിന് പകരം നോട്ട് മാറി നല്‍കേണ്ടത് എല്ലാ ബാങ്കുകളുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍ സ്വകാര്യ ബാങ്കുകളിലും ന്യൂ ജനറേഷന്‍ ബാങ്കുകളിലും ഈ സേവനം നല്‍കുന്നില്ലെന്നും പരാതിയുണ്ട്. അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചില ന്യൂ ജനറേഷന്‍ ബാങ്കുകള്‍ പണം മാറി നല്‍കുന്നൊള്ളുവെന്നാണ് ആക്ഷേപം. ഇതാണ് എസ്ബിടി എസ്ബിഐ ബാങ്കുകളില്‍ തിരക്ക് കൂടാന്‍ കാരണം. ഇത് നിയമവിരുദ്ധമാണ്. ഇത്തരം അനുഭവമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്കിന് പരാതി നല്‍കാം.

അതേസമയം കേരളത്തില്‍ 500 രൂപ നോട്ട് എത്താന്‍ ഇനിയും വൈകും. ചില സംസ്ഥാനങ്ങളില്‍ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പിന്‍വലിച്ച 500, ആയിരം രൂപയില്‍ നിന്ന് വിത്യസ്ത വലുപ്പത്തിലാണ് പുതിയ 500, 2000 രൂപ നോട്ടുകള്‍. ഇതാണ് പുതിയ നോട്ടുകള്‍ എടിഎമ്മുകളിലെത്താന്‍ വൈകുന്നത്.

രണ്ട് ലക്ഷത്തിലേറെ എടിഎം മെഷ്യനുകളാണ് രാജ്യത്തുള്ളത്. പുതിയ നോട്ടുകള്‍ നിറയ്ക്കാന്‍ ഈ എടിഎമ്മുകളില്‍ പുതിയ സോഫ്റ്റ്‌വയറും പണം നിക്ഷേപിക്കാനുള്ള ട്രേകളും സജ്ജീകരിക്കണം. കേരളത്തിലെ എടിഎമ്മുകളില്‍ പുതിയ സംവിധാനം സജ്ജീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ചുരുക്കം ചില എടിഎമ്മുകളില്‍ മാത്രമാണ് പുതിയ 2000 രൂപ ലഭിക്കുന്നത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്താന്‍ ഇനിയും സമയമെടുക്കും.