പ്രളയക്കെടുതിയിൽ മേഖല ഒറ്റപ്പെട്ടതിനാൽ ഓണവിപണി ലക്ഷ്യമാക്കി നിർമിച്ച മൺപാത്രങ്ങൾവരെ വിൽക്കാനായില്ല

കോഴിക്കോട്: പ്രളയവും കനത്ത മഴയും കോഴിക്കോട് ജില്ലയിലെ വെള്ളലശ്ശേരിയിലെ മൺപാത്രനിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി. മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് മൺപാത്ര നിർമാണ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

പ്രളയക്കെടുതിയിൽ മേഖല ഒറ്റപ്പെട്ടതിനാൽ ഓണവിപണി ലക്ഷ്യമാക്കി നിർമിച്ച മൺപാത്രങ്ങൾവരെ വിൽക്കാനായില്ല. അധികൃതർ തിരി‌ഞ്ഞ് നോക്കാറില്ലെന്ന് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പരാതിപെടുന്നു. മൺപാത്രങ്ങള്‍ക്ക് നല്ല വില ലഭിക്കാത്തതും ഈ മേഖലയുടെ തക‍‍ർച്ചക്ക് ആക്കം കൂട്ടുന്നു. സ‍‍ർക്കാർ സഹായങ്ങൾ ലഭിച്ചില്ലെങ്കിൽ വരുംനാളുക‌‌‌‍ൾ പട്ടിണിയുടെതാവുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.

ഒരു കാലഘട്ടത്തിന്‍റെ സംസ്ക്കാരമായിരുന്ന മൺപാത്ര നിർമാണ മേഖല മൺമറയുകയാണ്. പ്രളയക്കെടുതി ഈ മേഖലയെ കാര്യമായി തന്നെ ബാധിച്ചു. ചാത്തമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന വെള്ളലശ്ശേരിയിലെ മൺപാത്രനിർമാണ മേഖല തക‍ർച്ചയുടെ വക്കിലാണ്. പ്രളയക്കെടുതിയിൽ ഇവരുടെ ചൂളപുരകള്‍ തകർന്നു. നിർമിച്ച മൺപാത്രങ്ങൾ ഉണക്കിയെടുക്കാനും ചൂളയ്ക്ക് വെക്കാനും തൊഴിലാളികള്‍ക്ക് മാർഗമില്ലാതായി.