നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയേയും എസ്തര്‍ ഡഫ്ലോയേയും ക്ഷണിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: കേരളത്തിന്‍റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകുന്ന രാജ്യാന്തര ഡിജിറ്റല്‍ ഉച്ചകോടിയുടെ രണ്ടാം പതിപ്പായ 'ഫ്യൂച്ചര്‍ 2020' ഏപ്രില്‍ 2,3 തിയതികളില്‍ കൊച്ചിയില്‍ നടക്കും. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ വേദിയാകുന്ന ഉച്ചകോടിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതിയാണ് (എച്ച്പിഡിഎസി) നേതൃത്വം നല്‍കുന്നത്.

'ഡിജിറ്റല്‍ ഭാവിയിലേക്ക്' എന്ന പ്രമേയത്തിലൂന്നിയ ദ്വിദിന ഉച്ചകോടിയില്‍ ആഗോളതലത്തിലെ ഡിജിറ്റല്‍, ബിസിനസ് മേഖലകളിലെ മുപ്പത്തിയഞ്ചോളം പ്രമുഖ നേതാക്കളും രണ്ടായിരത്തിയഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും. ഐടി ഉദ്യോഗസ്ഥര്‍, അക്കാദമിക വിദഗ്ധര്‍, സംരംഭകര്‍, വിവിധ മേഖലകളിലെ വിജയികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഉച്ചകോടിയില്‍ അണിനിരക്കുക. 

Add Asianetnews as a Preferred SourcegooglePreferred

ഭാവിയിലെ ധനകാര്യ സേവനം, ആരോഗ്യ പരിരക്ഷാമേഖല, തൊഴിലും യുവജനങ്ങളും, യാത്രയും ഗതാഗതമാര്‍ഗവും, ഉപഭോക്തൃ സ്വഭാവത്തിലെ മാറ്റം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 

നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയേയും എസ്തര്‍ ഡഫ്ലോയേയും ക്ഷണിച്ചിട്ടുണ്ട്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ബോയിംഗ് ചെയര്‍മാന്‍ ഡേവ് കാല്‍ഹന്‍, എഐജി ചെയര്‍മാന്‍ ഡഗ്ലസ് സ്റ്റീന്‍ലാന്‍ഡ്, സിസ്കോ മുന്‍ ചെയര്‍മാനും സിഇഒയുമായ ജോണ്‍ ചേമ്പേഴ്സ്, ബ്ലാക്ക്സ്റ്റോണ്‍ പാര്‍ട്ണര്‍ ഹരീഷ് മന്‍വാനി, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലെ സന്തോഷ് മാത്യു, ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍, ഹാര്‍വാര്‍ഡ് പ്രൊഫസര്‍ തരുണ്‍ ഖന്ന, ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥ്, നെറ്റ്ആപ് സിഇഒ ജോര്‍ജ്ജ് കുര്യന്‍, മാസ് എംഡി രവി മേനോന്‍, അയാട്ട ഇന്ത്യ ഡയറക്ടര്‍ അമിതാഭ് ഗോസ്ല തുടങ്ങിയ പ്രമുഖരേയും ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ട്. 

ഐടി, ഐടിഅധിഷ്ഠിത വിജ്ഞാനമേഖലയില്‍ കേരളത്തിന്‍റെ സ്ഥാനമുറപ്പിക്കുകയും കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍ 'ഫ്യൂച്ചര്‍ 2020' പ്രഖ്യാപനത്തിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്‍റെ കരുത്ത് പ്രതിഫലിപ്പിക്കുന്നതിനും ജനങ്ങളേയും ഡിജിറ്റല്‍ പരിസ്ഥിതിയേയും തുറന്നുകാട്ടി തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും മികച്ച പ്രതികരണം സൃഷ്ടിച്ച 2018 ലെ ഉച്ചകോടി സഹായകമായതായി അദ്ദേഹം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ലേണിംഗ്, ഡാറ്റാസയന്‍സ് തുടങ്ങിയ നൂതനസങ്കേതങ്ങളിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ഐടി മേഖല ഈ വര്‍ഷം 7-8 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എല്ലാവരുടേയും മൗലീക അവകാശമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഫ്യൂച്ചര്‍ 2020' ഉച്ചകോടിയുടെ വെബ്സൈറ്റിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവസരം സൃഷ്ടിക്കുന്നതിനാണ് ഉച്ചകോടി പ്രാമുഖ്യം നല്‍കുന്നതെന്ന് ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതി അംഗവും 'ഫ്യൂച്ചര്‍2020' ന്‍റെ കണ്‍വീനറുമായ വി.കെ. മാത്യൂസ് പറഞ്ഞു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ത്വരിതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ ഭാവിയിലേക്ക് കേരളത്തെ പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റല്‍ ബിസിനസ് ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിന് ഡിജിറ്റല്‍ ബിനിനസ് ലക്ഷ്യസ്ഥാനമാകുന്നതിനുള്ള ശേഷിയുണ്ടെന്ന് ആഗോളതലത്തിലെ പ്രതിനിധികള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ വ്യവസ്ഥിതിക്ക് പ്രയോജനകരമായി ഡിജിറ്റല്‍ മേഖലയിലെ വിജയികളുടെ ശൃംഖല രൂപപ്പെടുത്തുന്നതിനും 2018ലെ ഉച്ചകോടിയിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്‍റെ ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള മികച്ച വേദിയാണ് 'ഫ്യൂച്ചര്‍2020' എന്ന് ഐടി- ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. ബിസിനസുകള്‍ വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍വത്ക്കരിക്കുന്നതിനും ഉതകുന്ന ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഉച്ചകോടി സഹായകമാകും. ബിസിനസിന് കേരളത്തിന്‍റെ അന്തരീക്ഷം എത്രമാത്രം അനുയോജ്യമാണെന്നായിരുന്നു ആദ്യപതിപ്പ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.