ഈ മാസത്തെ ശമ്പളവും പെന്‍ഷവും ജീവനക്കാരുടെയു പെന്‍ഷന്‍കാരുടെയും അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പ്രശ്നമൊന്നുമില്ല. എന്നാല്‍ ഇത് പണമായി പിന്‍വലിക്കാന്‍ അവര്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകും. 1000 കോടി രൂപയെങ്കിലും പണമായി നല്‍കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കാനാണ് മൂന്ന് മണിക്ക് ബാങ്ക് പ്രതിനിധികളുടെയും റിസര്‍വ് ബാങ്ക് ഉദ്ദ്യോഗസ്ഥരുടെയും യോഗം ധനകാര്യ സെക്രട്ടറി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മൂന്ന് മണിയോടെ ആയിരം കോടി രൂപ കറന്‍സി ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകും. പണം ലഭിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്ക് പ്രതിവാരം 24,000 രൂപ വീതം പിന്‍വലിക്കേണ്ടിവരും.

എന്നാല്‍ അടുത്ത മാസം ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞതിനാല്‍ അടുത്ത മാസത്തെ ശമ്പളം എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഇതുവരെ ഒരു ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.