Fuel Price Cut| നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ബിജെപി, സമരം ഇടത് സർക്കാരിനെതിരെ തിരിക്കുമെന്ന് സുധാകരൻ
നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഇന്ധന വില വർധനക്കെതിരായ കോൺഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സർക്കാരിന് എതിരെ മാത്രമാക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചങ്കിലും കേരളം ഇന്ധന നികുതി (Fuel Price) കുറയ്ക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളം (kerala) നികുതി (tax) വർധിപ്പിച്ചിട്ടില്ലെന്നും, നികുതി കുറക്കുന്നത് കേരളത്തിന് ബാധ്യതയാകുമെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ വിശദീകരിക്കുന്നത്. 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്ന എക്സൈസ് നികുതി മോദി സർക്കാർ വർധിപ്പിച്ച് അത് 32 രൂപ വരെ എത്തിച്ചെന്നും അതിൽ നിന്നാണ് 10 രൂപ കുറച്ചതെന്നും ധനമന്ത്രി വിശദീകരിക്കുന്നു. എന്നാൽ കേരളത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംസ്ഥാന സർക്കാർ ആനുപാതികമായി നികുതി കുറയ്ക്കണമെന്നമെന്ന് ആവശ്യപ്പെട്ടു. നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഇന്ധന വില വർധനക്കെതിരായ കോൺഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സർക്കാരിന് എതിരെ മാത്രമാക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ അതിന് തയ്യാറാകുന്നില്ല. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.
അതേ സമയം, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സർക്കാർ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമാണെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനം കഴിഞ്ഞ ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ല. ഇപ്പോൾ നികുതി കുറക്കുന്നത് കേരളത്തിന് ബാധ്യതയാകും. കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നതെന്നും ധനമന്ത്രി വിശദീകരിക്കുന്നു.
'മോദി സർക്കാർ 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു എക്സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ചു. അതിൽ നിന്നാണ് 10 രൂപ കുറച്ചത്. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം'. ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.