റിയാദ്: സൗദിയിൽ ജോലിക്കിടെ പരിക്കേൽക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചിലവുകൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വഹിക്കും. പൂർണമായും ശാരീരിക അവശത ബാധിച്ചു മറ്റൊരാളിന്റെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ പരിക്കേറ്റയാൾക്കു സ്വന്തം നാട്ടിലേക്കു പോകുന്നതിനുള്ള ചിലവും ഗോസി വഹിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോലിക്കിടെ തൊഴിലാളിക്ക് പരിക്കുപറ്റിയാൽ അവരുടെ യാത്രക്കും താമസത്തിനുമുള്ള ചിലവുകൾ വഹിക്കുമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI) അറിയിച്ചു. പരിക്കേറ്റയാൾ ദിനചര്യ നിർവ്വഹിക്കാൻ മറ്റൊരാളുടെ സഹായം തേടുകയാണെങ്കിൽ ശമ്പളത്തിന്റെ 50 ശതമാനംവരെ ധനസഹായമായി നൽകും.

എന്നാൽ മെഡിക്കൽ ബോർഡിൽ നിന്ന് പരിക്ക് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിൽ തൊഴിലാളിതന്നെ ചിലവുകൾ വഹിക്കണം. പിന്നീട് നഷ്ട പരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. പൂർണമായും ശാരീരിക അവശത ബാധിച്ചു മറ്റൊരാളിന്റെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ പരിക്കേറ്റയാൾക്കു സ്വന്തം നാട്ടിലേക്കു പോകുന്നതിനുള്ള ചിലവും ഗോസി വഹിക്കും.

വിദഗ്ധ ചികിത്സാർത്ഥം നാട്ടിലേക്കു അയക്കുന്ന തൊഴിലാളിയുടെ യാത്രക്ക് വേണ്ട ക്രമീകരണങ്ങൾ തൊഴിലുടമയുമായി ചേർന്ന് നടത്തുകയും യാത്രക്ക് മുൻപായി നഷ്ടപരിഹാരം നൽകുകയും ചെയ്യുമെന്നും ഗോസി വ്യക്തമാക്കി.