ദില്ലി: നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളില്‍ എത്തിയ കണക്കില്‍ പെടാത്ത പണം കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഔര്‍ജ്ജിതമാക്കുന്നു. ഇതനുസരിച്ച് പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധിയുടെ അവസാന 10 ദിവസങ്ങില്‍ നടന്ന ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. പുതിയ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം, വായ്പകളിലെ തിരിച്ചടവ്, ഇ-വാലറ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഇടപാടുകള്‍, ഇറക്കുമതികള്‍ക്കുള്ള മുന്‍കൂര്‍ പണമിടപാടുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണ പരിധിയില്‍ വരും.

നോട്ട് പിന്‍വലിക്കലിന്റെ 50 ദിവസ കാലയളവില്‍ നടന്ന നിക്ഷേപങ്ങളുടെ ഏകദേശ വിവരം ശേഖരിച്ച ശേഷമാണ് അടുത്ത ഘട്ടമായി അവസാന 10 ദിവസത്തെ ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത്. പാന്‍ നമ്പര്‍ നല്‍കാതെ 50,000 രൂപയ്ക്ക് മുകളില്‍ ഇക്കാലയളവില്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ബാങ്കുകളില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. ഓരോ വ്യക്തിയും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ക്രോഡീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് എത്രത്തോളം വിജയം കാണുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. നോട്ട് നിരോധന കാലയളവില്‍ പുതുതായി തുടങ്ങിയ സ്ഥിര നിക്ഷേപങ്ങളും വായ്പാ അക്കൗണ്ടുകളും ഇങ്ങനെ പരിശോധിക്കുന്നവയില്‍ ഉള്‍പ്പെടും.