ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി ബാധകമായ ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ പണം നല്‍കിയാല്‍ രണ്ട് ശതമാനം നികുതി ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരമാവധി 2000 രൂപാ വരെയുള്ള ഇടപാടുകള്‍ക്കായിരിക്കും ഇത്തരത്തില്‍ ആനുകൂല്യം നല്‍കുകയെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്ര ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക്, ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം എന്നിവയുടെ അന്തിമ തീരുമാനത്തിന് ശേഷമായിരിക്കും ഇത് നടപ്പാക്കുക. ഇടപാടുകള്‍ക്ക് ഡിസ്കൗണ്ടായോ അല്ലെങ്കില്‍ ക്യാഷ് ബാക്ക് ആയോ ആയിരിക്കും രണ്ട് ശതമാനം നികുതി ഇളവ് അനുവദിക്കുക. ഡിജിറ്റല്‍ സമ്പദ് ഘടനയിലേക്ക് മാറേണ്ടതിനെക്കുറിച്ച് സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും പ്രധാനമന്ത്രി പ്രതിപാദിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിന് ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

ചെറിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാടുകളെ ലക്ഷ്യംവെച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. 2000 രൂപയ്ക്കുള്ള ഇടപാടുകള്‍ അധികവും നോട്ടുകള്‍ ഉപയോഗിച്ച് നടത്തുന്നതാണെന്ന വിലയിരുത്തലിലാണിത്. വലിയ തുകയ്ക്കുള്ള ഇടപാടുകളെ അപേക്ഷിച്ച് എണ്ണത്തില്‍ കൂടുതല്‍ നടക്കുന്നതും ഇവയാണ്. സാധരണക്കാരെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രേരിപ്പിക്കാന്‍ പറ്റിയ വഴിയായും ഇതിനെ സര്‍ക്കാര്‍ കണക്കാക്കുന്നുണ്ട്. വ്യാപാരികള്‍ വ്യാപകമായി നടത്തുന്ന നികുതി വെട്ടിപ്പ് ഇങ്ങനെ തടയാമെന്നതും സര്‍ക്കാറിന്റെ ലക്ഷ്യമാണ്.