ദില്ലി: യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന പാസന്‍ജേഴ്സ് സര്‍വ്വീസ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സെക്യൂരിറ്റി, ഫെസിലിറ്റേഷന്‍ ചാര്‍ജ്ജുകളില്‍ വര്‍ദ്ധന വരുത്താനുള്ള തീരുമാനമാണ് പാസഞ്ചേഴ്സ് സര്‍വ്വീസ് ഫീസ് ഉയര്‍ത്തുന്നതിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച ആലോചനകള്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍, ആഭ്യന്തര വകുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ സംവിധാനങ്ങളൊരുക്കാനുള്ള ആകെ ചിലവ് എത്രയാണെന്ന് കണക്കാക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തോട് ഉന്നതതല സമിതി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളില്‍ ഇരു മന്ത്രാലയങ്ങളുടെയും റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. നിലവില്‍ സെക്യൂരിറ്റി ചാര്‍ജ്ജ് ഇനത്തില്‍ 130 രൂപയും പാസഞ്ചര്‍ സര്‍വ്വീസ് ഫീസായി 225 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. ഇതിലെ സെക്യൂരിറ്റി ചാര്‍ജ്ജായ 130 രൂപ 15 വര്‍ഷത്തിന് മുമ്പ് നിശ്ചയിച്ചതാണ്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ചിലവ് പല മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. വിവിധ വിമാനത്താവളങ്ങളിലെ സുരക്ഷക്കായി ചിലവാകുന്ന 800 കോടിയോളം രൂപ ആര് വഹിക്കുമെന്ന കാര്യത്തില്‍ സിവില്‍ വ്യോമയാന-ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. സുരക്ഷക്ക് ചിലവാകുന്ന തുക സിവില്‍ വ്യോമയാന മന്ത്രാലയം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുമ്പോള്‍ പൊതുവായ സുരക്ഷയ്ക്കുള്ള തുക സര്‍ക്കാര്‍ തന്നെയാണ് വഹിക്കേണ്ടതാണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.