വിരലടയാളം പോലുള്ള എന്തെങ്കിലും ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്തെ മൂന്നിലൊന്ന് പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ആധാര്‍ നമ്പറുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനുമായി ചേര്‍ന്ന് ഭീം ആപ്പില്‍ ആധാര്‍ പണവിനിമയ സംവിധാനം വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.

കേന്ദ്ര സര്‍ക്കാര്‍ ക്യാഷ്‍ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമ്പോഴും നിലവിലെ കാര്‍ഡ്, നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ സങ്കീര്‍ണ്ണമാണെന്നതാണ് ഇവയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടയുള്ളവ നല്‍കുന്ന വാലറ്റ് സംവിധാനത്തിനും പണം സ്വീകരിക്കുന്നയാളിനും അയക്കുന്ന ആളിനും ആപ്പ് നിര്‍ബന്ധമാണ്. ആധാര്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തി പണമിടപാട് നടക്കുമ്പോള്‍ പണം സ്വീകരിക്കുന്ന ആള്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നേരിട്ട് നിക്ഷേപിക്കപ്പെടുന്നത്. പണം മറ്റൊരാള്‍ക്ക് കൈമാറാനും ബാങ്ക് അക്കൗണ്ടിലെ പണം വാലറ്റിലേക്ക് മാറ്റേണ്ടതുമില്ല. 

38 കോടിയോളം ആധാര്‍ നമ്പറുകള്‍ നിലവില്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭീം ആപ്പില്‍ ലഭ്യമായിട്ടുള്ള അഞ്ച് പേയ്മെന്റ് ഓപ്ഷനുകള്‍ക്ക് പുറമേ ആറാമത്തെ ഓപ്ഷനായി ആധാറിലേക്ക് പണം അയയ്ക്കല്‍ കൂടി ഉള്‍പ്പെടും. സാധാരണക്കാര്‍ക്ക് വരെ പണം കൈമാറാന്‍ ഇതോടെ ഭീം ആപ് ഉപയോഗിക്കപ്പെടുമെന്ന പ്രതീക്ഷയാണ് സര്‍ക്കാറിനുള്ളത്.