ഹൈദരാബാദ്: ചരക്കുസേവനനികുതി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഹൈദരാബാദില്‍ നടന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ ജിഎസ്‌ടി നടപ്പിലാക്കിയതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തി. ആഡംബര കാറുകള്‍ക്ക് കൂടുതലായി ഏര്‍പെടുത്തേണ്ട സെസ് സംസബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടായതായാണ് വിവരം. ജിഎസ്‌ടി സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിതലസമിതി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഉപഭോക്താക്കളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുന്ന 11 നികുതികള്‍ പൂര്‍ണമായി പിന്‍വലിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും തോമസ് ഐസക് യോഗത്തില്‍ ആവശ്യപ്പെട്ടു. എസി റസ്റ്റോറനുകളിലെ നോണ്‍ എസി മുറിയില്‍ ഭക്ഷണത്തിന് ജിഎസ്‌ടി 12 ശതമാനമായി കുറക്കണമെന്നുള്ള ആവശ്യവും കേരളം മുന്നോട്ടുവച്ചു. അല്‍പസമയത്തിനകം ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയാന്‍ കഴിയും.