ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന 1200 ഉല്‍പ്പന്നങ്ങളില്‍ 99 ശതമാനത്തെയും 18 ശതമാനത്തിലേക്കോ അതില്‍ താഴെയുളള നികുതി സ്ലാബിലേക്കോ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ദില്ലി: നിര്‍ണ്ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ശനിയാഴ്ച്ച ചേരാനിരിക്കെ ഓട്ടോമൊബൈല്‍, നിര്‍മ്മാണ വ്യവസായങ്ങള്‍ പ്രതീക്ഷയിലാണ്. ടയറിനും, സിമന്‍റിനും നികുതി നിരക്ക് കുറയ്ക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ടയറുകളുടെയും സിമന്‍റിന്‍റെയും ഉയര്‍ന്ന നികുതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. 

ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന 1200 ഉല്‍പ്പന്നങ്ങളില്‍ 99 ശതമാനത്തെയും 18 ശതമാനത്തിലേക്കോ അതില്‍ താഴെയുളള നികുതി സ്ലാബിലേക്കോ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ചരക്ക് സേവന നികുതി സംവിധാനം (ജിഎസ്ടി) കൂടുതല്‍ ലളിതമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്‍റെ സൂചനകളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നത്.

ടയര്‍, സിമന്‍റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളെ നിലവിലെ 28 ശതമാനം നികുതി സ്ലാബില്‍ നിന്ന് 18 ശതമാനത്തിലേക്ക് താഴ്ത്തിയേക്കുമെന്നാണ് കരുതുന്നത്. ഇതോടെ വിപണിയില്‍ ഇവയുടെ വിലയില്‍ വലിയ കുറവുണ്ടായേക്കും. നിലവില്‍ 35 ഉല്‍പ്പന്നങ്ങളാണ് 28 ശതമാനം നികുതിയില്‍ തുടരുന്നത്.