സംസ്ഥാനത്തെ പ്രമുഖ ബാങ്കായ എസ്‌ഐബി പ്രതികൂല സാഹചര്യത്തിലും മൂന്നാംപാദത്തില്‍ മികച്ച ലാഭം നേടി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 111.38 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.75 കോടി രൂപയുടെ അധിക നേട്ടം. 43.3 ശതമാനം വര്‍ദ്ധനവോടെ 376.97 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസും ഇക്കാലയളില്‍ കൂടി. 15.72 ശതമാനം വളര്‍ച്ചയോടെ 1,08,829 കോടി രൂപ. മൂന്നാംപാദത്തില്‍ നിക്ഷേപത്തിലും കാര്യമായി വര്‍ദ്ധനവുണ്ടായി. 19 ശതമാനം വര്‍ദ്ധനനവോടെ 10,153 കോടി രൂപയാണ് ഇക്കാലയളവില്‍ ബാങ്കിലെത്തിയ നിക്ഷേപം.

വായ്പ നല്‍കിയതിലും വായ്പ തിരിച്ചടവിലും നേട്ടമുണ്ടാക്കിയപ്പോള്‍ നിഷ്‌ക്രിയ ആസ്തി ഒരു ശതമാനത്തിലധികം വര്‍ദ്ധിച്ചതാണ് ബാങ്കിനേറ്റ തിരിച്ചടി. 2.75 ശതമാനത്തില്‍ നിന്ന് 3.98 ശതമാനമായാണ് കിട്ടാക്കടം ഉയര്‍ന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ശേഷം 3,000 കോടി രൂപയുടെ നിക്ഷേപം ബാങ്കിലെത്തിയെന്നും എസ്‌ഐബി മേധാവി വി.ജി മാത്യു പറഞ്ഞു. ബാങ്കിന്റെ വളര്‍ച്ചക്കായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 50 പുതിയ ഔട്ട്‌ലെറ്റുകളും 100 എടിഎം കൗണ്ടറുകളും തുറക്കുമെന്ന് കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ വി.ജി മാത്യു അറിയിച്ചു.