ദില്ലി: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്താന്‍ അനുവദിക്കണമെന്ന ഫ്‌ളൈ ദുബായിയുടെ നിര്‍ദേശം ഇന്ത്യ തള്ളി. വ്യോമയാനമന്ത്രാലയത്തിലെ ഒരു ഉന്നതഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും വ്യാപിപ്പിക്കാനും യുഎഇയിലെ വിമാനക്കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇത് വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഗുവാഹത്തിയിലേക്കോ, ദ്രിബുഗണ്ഡിലേക്കോ ദുബായിയില്‍ നിന്ന് നേരിട്ട് വിമാനസര്‍വ്വീസാരംഭിക്കാനാണ് യുഎഇ കമ്പനികളുടെ ശ്രമം. ഫ്‌ളൈ ദുബായ്, എമിറെറ്റ്‌സ് എന്നിവയാണ് ഇന്ത്യയിലേക്ക് സര്‍വ്വീസുള്ള യുഎഇ കമ്പനികള്‍. 

ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാര്‍ അനുസരിച്ച്. ഇരുരാജ്യത്തേയും കമ്പനികള്‍ക്ക് അനുവദിച്ചു കൊടുത്തിരിക്കുന്ന ക്വാട്ട 65,000 സീറ്റുകളാണ്. ഇത് വര്‍ധിപ്പിക്കണമെന്നാണ് യുഎഇ കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ സ്ലോട്ട് അനുവദിക്കാമെന്ന് അവര്‍ കേന്ദ്രവ്യോമയാനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഈ ആവശ്യം നേരത്തെ ഇന്ത്യന്‍ കമ്പനികള്‍ ഉന്നയിച്ചപ്പോള്‍ പ്രതികൂലനിലപാടായിരുന്നു യുഎഇ കമ്പനികള്‍ സ്വീകരിച്ചിരുന്നത്. അതേസമയം കൂടുതല്‍ സര്‍വ്വീസുകള്‍ യുഎഇ വിമാനക്കമ്പനികള്‍ക്ക് അനുവദിക്കേണ്ടതില്ലെന്നാണ് എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേഴ്‌സ്, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ നിലപാടെന്ന് വ്യോമയാനമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഇന്ത്യ-യുഎഇ വ്യോമപാതയില്‍ നിന്നും മികച്ച വരുമാനമാണ് യുഎഇ കമ്പനികള്‍ക്കുള്ളത്. 2005-ല്‍ 10,500 സീറ്റുകളുമായി സര്‍വ്വീസ് നടത്തിയിരുന്നു യുഎഇ കമ്പനികള്‍ 2010 എത്തിയപ്പോള്‍ 54,200 സീറ്റുകളിലേക്ക് തങ്ങളുടെ സര്‍വ്വീസ് വ്യാപിപ്പിച്ചിരുന്നു. 2014-ലാണ് അവസാനമായി ഇരുരാജ്യങ്ങളും സര്‍വ്വീസ് ക്വാട്ട വ്യാപിപ്പിച്ചത്. കരാര്‍ പ്രകാരം അനുവദിച്ചു കിട്ടിയ ക്വാട്ടയില്‍ 80 ശതമാനവും ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിച്ചശേഷം മാത്രം ഇനി സര്‍വ്വീസ് നടത്തുന്ന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്.