ഐഐപി 4.4 ശതമാനത്തിലേക്ക് കുറഞ്ഞേക്കും

ദില്ലി: കഴിഞ്ഞ നാല് മാസമായി അസ്ഥിരത തുടരുന്ന വ്യവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) മാര്‍ച്ചില്‍ വലിയ താഴ്ച്ചയെ അഭിമുഖീകരിക്കുമെന്ന് റോയിട്ടേഴ്സിന്‍റെ സര്‍വേകളെ ഉദ്ദരിച്ച് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നാല് മാസങ്ങളിലായി ഏഴ് ശതമാനത്തിനടുത്ത് തുടരുന്ന വളര്‍ച്ച മാര്‍ച്ച് മാസത്തില്‍ ഏഴ് ശതമാനത്തിനും താഴെപ്പോവുമെന്നാണ് സര്‍വേ പറയുന്നത്. സാമ്പത്തിക വിദഗ്ദരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വേയില്‍ 5.9 ശതമാനത്തിലേക്ക് ഐഐപി താഴുമെന്നാണ് പറയുന്നത്.

എന്നാല്‍ സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച് ഐഐപി 4.4 ശതമാനത്തിലേക്കായിരിക്കും കുറയുകയെന്നാണ്. സിമന്‍റ്, റിഫൈനിംഗ്, കല്‍ക്കരി, വളങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, ക്രീഡ്, പ്രകൃതി വാതകം എന്നീ വ്യാവസായിക മേഖലകളെയാണ് ഇന്ത്യയില്‍ കോര്‍ സെക്ടര്‍ വ്യവസായിക വിഭാഗത്തില്‍ പരിഗണിക്കുന്നത്. രാജ്യത്തെ മൊത്തം വ്യവസായിക ഉല്‍പ്പാദനത്തില്‍ 40 ശതമാനം പങ്കാണ് ഈ മേഖലകള്‍ വഹിക്കുന്നത്. ഈ മേഖലയില്‍ നിന്നുളള ഉല്‍പ്പാദനം തുടര്‍ച്ചയായി കുറഞ്ഞുവരുന്നതാണ് ഉല്‍പ്പാദന സൂചികയുടെ വീഴ്ച്ചയ്ക്ക് ആക്കം കൂട്ടിയതെന്നാണ് സര്‍വേ പറയുന്നത്.