യൂറോപ്യന്‍ രീതിയിലുളള സിഗ്നലിംഗ് സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തുന്നത്

ദില്ലി: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ പിന്നോട്ടാണ് ഇന്ത്യന്‍ റെയില്‍വേയെന്നാണ് പൊതുവേ പറയുക. തീവണ്ടികള്‍ അരമണിക്കൂറും ഒരു മണിക്കൂറും അതിന് മുകളിലും താമസിക്കുമെന്ന പരാതി ഇനി മുതല്‍ വേണ്ട. ട്രെയിനുകള്‍ വൈകിയോടുന്നതിന് കാരണം സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ കണ്ടെത്തല്‍. 

ഇതിനുളള ശാശ്വത പരിഹാരവുമായി എത്തുകയാണ് റെയില്‍വേ. ഇതിനായി യൂറോപ്യന്‍ രീതിയിലുളള സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോവുകയാണെന്ന് റെയില്‍വേ അറിയിച്ചു. കണ്‍ട്രോള്‍ സിസ്റ്റം-2 (ഇടിസിഎസ്-2) എന്നാണ് അവതരിപ്പിക്കാന്‍ പോകുന്ന സിസ്റ്റത്തിന്‍റെ പേര്. ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും ഒരേ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും ഇടിസിഎസ്-2 വഴി സാധിക്കും. 

സുരക്ഷയുടെ കാര്യത്തിലും പുതിയ സിംഗ്നലിംഗ് സമ്പ്രദായം കൊണ്ടുവന്നാല്‍ വലിയ പുരോഗതിയുണ്ടാവും. 2017-18 കാലയിളവുകളില്‍ റെയില്‍വേ പാളങ്ങളില്‍ 73 അപകടങ്ങളാണ് ഉണ്ടായത്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.