വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് ഹീറോയും ഹോണ്ടയും പിരിഞ്ഞ് രണ്ടായത് പോലെ അടുത്ത വലിയ മാറ്റത്തിനാണ് രാജ്യത്തെ ഇരുചക്ര വിപണി സാക്ഷിയാവാന്‍ പോകുന്നത്. ഏഴ് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ഇന്ത്യന്‍ കമ്പനിയായി ബജാജും ജപ്പാനീസ് കമ്പനിയായ കവാസികിയും പിരിയുന്നു. ഓസ്ട്രിയന്‍ കമ്പനിയായ ഡ്യൂക്കുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണത്രെ ബജാജ്, കവാസാകിയെ കൈവിടുന്നത്. 2009 മുതല്‍ വില്‍പ്പന-വില്‍പ്പനാനന്തര സേവനങ്ങളിലെല്ലാം ബജാജും കവാസാകിയും ഒന്നിച്ചായിരുന്നു. 

ബജാജും കവാസാകിയും ചേര്‍ന്നുണ്ടാക്കിയ ഡീലര്‍ഷിപ്പ് നെറ്റ്‍വര്‍ക്ക് ഇനി കെ.ടി.എം ഡീലര്‍ഷിപ്പായി മാറും. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വന്തമായ ഡീലര്‍ഷിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കവാസാകി നടത്തിവരികയാണ്. നിന്‍ജ അടക്കം ഇപ്പോഴുള്ള എല്ലാ ബൈക്കുകളും തുടര്‍ന്ന് കവാസാകി ഷോറൂമുകള്‍ വഴി വില്‍പ്പന തുടരും. കെ.ടി.എമ്മില്‍ 50 ശതമാനത്തോളം ഓഹരികള്‍ ബജാജിന് സ്വന്തമാണ്. നിലവില്‍ കവാസാകി പുറത്തിറക്കുന്ന നിരവധി വാഹനങ്ങള്‍ കെ.ടി.എമ്മിന്റെ ഡ്യൂക്ക് അടക്കമുള്ള ബൈക്കുകളുമായാണ് വിപണിയില്‍ മത്സരിക്കുന്നത്. രണ്ട് കമ്പനികളാവുന്നതോടെ ഈ മത്സരവും കടുക്കും. 2017 ഏപ്രില്‍ ഒന്നിന് മുമ്പ് കവാസാകി ബൈക്കുകള്‍ വാങ്ങിയവര്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എല്ലാ വില്‍പ്പനാനന്തര സേവനങ്ങളും തുടരുമെന്നും കവാസാകി അറിയിച്ചിട്ടുണ്ട്.