പ്രളയ പുനര്‍ നിര്‍മാണത്തിനായി 5,000 കോടി രൂപയുടെയെങ്കിലും പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇത്തവണ ക്ഷേമ പെന്‍ഷനുകള്‍ക്ക് 100 രൂപയുടെ വര്‍ദ്ധനയും ഉണ്ടായേക്കും.

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റ്, പ്രളയം ശേഷം അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ്. ഇത്തവണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കാന്‍ പോകുന്ന സംസ്ഥാന ബജറ്റിന് ഇങ്ങനെ പ്രത്യേകതകള്‍ ഏറെയാണ്. നാളെ രാവിലെ ഒന്‍പത് മണിക്ക് ധനമന്ത്രി തന്‍റെ പത്താമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയ പുനര്‍ നിര്‍മാണത്തിനായി 5,000 കോടി രൂപയുടെയെങ്കിലും പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇത്തവണ ക്ഷേമ പെന്‍ഷനുകള്‍ക്ക് 100 രൂപയുടെ വര്‍ദ്ധനയും ഉണ്ടായേക്കും. ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷനുകള്‍ക്ക് 100 രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ബജറ്റില്‍ ഇത് ഉണ്ടായിരുന്നില്ല. 

മദ്യം, ഇന്ധനം, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ വര്‍ദ്ധന ഉണ്ടാകിനിടയില്ലെങ്കിലും ഇന്ധന വിലക്കയറ്റകാലത്ത് കുറവ് വരുത്തിയ ഒരു രൂപ നികുതി ബജറ്റിലൂടെ സര്‍ക്കാര്‍ പുനസ്ഥാപിച്ചേക്കും. ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയ ഒരു ശതമാനം പ്രളയ സെസ് ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് ബാധകമാകുമെന്നതും ബജറ്റിലെ പ്രധാന പ്രഖ്യാപനമാകും. 

ലോട്ടറി വരുമാനവും ജനങ്ങളില്‍ നിന്ന് പരിച്ചെടുക്കുന്ന കുറഞ്ഞ പ്രീമിയവും ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും ബജറ്റില്‍ ഇടം നേടിയേക്കും. സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്നും വ്യാപാരം അവസാനിപ്പിച്ചവരില്‍ നിന്നും മൂല്യവര്‍ദ്ധിത നികുതി കുടിശ്ശിക പിരിക്കാനുളള മാപ്പാക്കല്‍ പദ്ധതിയും ബജറ്റിലുണ്ടായേക്കും.