നീലക്കുറിഞ്ഞി കാണാന്‍ എത്തിയവര്‍ക്ക് കൗതുകമായി 'കുറിഞ്ഞിക്കുട'
മൂന്നാറിലെ നീലവസന്തം സീസണിന്‍റെ അവസാനഘട്ടത്തിലാണ്. രാജമലയിൽ എത്തുന്ന സഞ്ചാരികൾ മനം നിറയുന്ന കാഴ്ചകൾ കണ്ട് മടങ്ങുമ്പോള്‍ കുറിഞ്ഞിക്കുട കണ്ണിലുടക്കും. രാജമലയുടെ മുകളിലുള്ള വനം വകുപ്പിന്റെ ഇക്കോഷോപ്പിലാണ് കുറിഞ്ഞി സ്പെഷ്യൽ കുടകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
മൂന്നാര്‍: നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകമായി കുറിഞ്ഞിക്കുട. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ഓർമ എക്കാലവും നിലനിർത്തുന്നതിനാണ് വനംവകുപ്പ് കുറിഞ്ഞിക്കുട അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നാറിലെ നീലവസന്തം സീസണിന്‍റെ അവസാനഘട്ടത്തിലാണ്. രാജമലയിൽ എത്തുന്ന സഞ്ചാരികൾ മനം നിറയുന്ന കാഴ്ചകൾ കണ്ട് മടങ്ങുമ്പോള്‍ കുറിഞ്ഞിക്കുട കണ്ണിലുടക്കും. രാജമലയുടെ മുകളിലുള്ള വനം വകുപ്പിന്റെ ഇക്കോഷോപ്പിലാണ് കുറിഞ്ഞി സ്പെഷ്യൽ കുടകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. രാജമലയിലെ ഇക്കോഷോപ്പിൽ കുടയുടെ വില 1,080 രൂപയാണ്.
വരയാടുകളുടെ രോമം കൊണ്ടുണ്ടാക്കിയ മേൽക്കുപ്പായമാണ് ഇക്കോഷോപ്പിലെ മറ്റൊരാകർഷണം. ഇരവികുളം ദേശീയോദ്യാനത്തിന്റെ ലോഗോ പതിപ്പിച്ച ജാക്കറ്റും ഇവിടെ കിട്ടും. കുട്ടികളെ ആകർഷിക്കാനായി നീലക്കുറിഞ്ഞിയുടേയും വരയാടിന്റേയും ചിത്രം പതിച്ച വാട്ടർ ബോട്ടിലുകളും വില്‍പ്പനയ്ക്കുണ്ട്.
ആദിവാസികൾ വനത്തിൽ നിന്ന് ശേഖരിച്ച ശുദ്ധമായ തേനിനും യുക്കാലി ഓയിലിനും ആവശ്യക്കാർ ഏറെ. പ്രളയത്തെ തുടർന്ന് സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിന്‍റെ സങ്കടത്തിലാണ് വനംവകുപ്പ്.