തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പ്പന ആരംഭിച്ച മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സർക്കാർ. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും. സിക്കിം, ഭൂട്ടാൻ ലോട്ടറികൾ പോലെ മിസോറം ലോട്ടറിയും ചട്ടം ലംഘിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പരാതി. 

പാലക്കാട് മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 18 ലക്ഷം ടിക്കറ്റുകൾ സംസ്ഥാനത്ത് വിറ്റതായാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കോടിയിലധികം ടിക്കറ്റുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ മിസോറം ലോട്ടറി വിൽപനയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നെന്ന് ഏജൻസി ഉടമകൾ വെളിപ്പെടുതി. അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കത്തിൻ്റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു . എന്നാൽ ഏജൻസി ഉടമകളുടെ കത്ത് കിട്ടിയില്ലെന്നാണ് സർക്കാറിന്റെ വാദം.

ഇതര സംസ്ഥാന ലോട്ടറികള്‍ നേരത്തെ കേരളത്തില്‍ നിരോധിച്ചിരുന്നുവെങ്കിലും ജി.എസ്.ടിയുടെ മറവിലാണ് വീണ്ടും ഇതര സംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടിക്കറ്റ് വിൽപ്പനയുമായി മിസോറാം ലോട്ടറി രംഗത്തുവന്നത്.