തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബജറ്റ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നതായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയും സ്‌പീക്കറും ധനമന്ത്രിയും വിശദീകരണം നല്‍കിയെങ്കിലും അതില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. 

2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളവുമായി എഴുന്നേറ്റത്. പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കിയതോടെ ബജറ്റ് അവതരണം തടസപ്പെട്ടു. ഇതിനുശേഷം മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുകയും ചെയ്‌തു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ, വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ബജറ്റ് പുറത്ത് പോയത് ഗൗരവതരമാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ വിശദീകരണത്തിനുശേഷം ബജറ്റ് അവതരണം തുടര്‍ന്നു. എന്നാല്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ, ബജറ്റ് വായന ധനമന്ത്രി ചുരുക്കി.