കൊച്ചി മെട്രോയുടെ നാഴികക്കല്ലായ കാന്‍റിലിവര്‍ പാല നിര്‍മ്മാണം അവസാനഘട്ടത്തില്‍
ഡിഎംആര്‍സിയുടെ കരാറുകാരായ ഹരിയാന എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് ആണ് 58 കോടി രൂപ ചെലവിൽ പാലം നിർമ്മിച്ചിരിക്കുന്നത്. 16 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
കൊച്ചി: കേരളത്തിന്‍റെ അഭിമാനമായ കൊച്ചി മെട്രോയുടെ ഭാഗമായ കാന്‍റിലിവര്‍ പാലത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന്‍റെ നാഴികക്കല്ലാണ് ഈ പാലം. 220 മീറ്റർ നീളമുള്ള പാലത്തിന്റെ മൂന്ന് മീറ്റർ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ആകെ ചെലവ് 58 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം.
നടുവിൽ തൂണുകളില്ലാതെ വശങ്ങളിൽ മാത്രം ഉറപ്പിച്ചിരിക്കുന്ന പാലങ്ങളാണ് കാൻഡിലിവർ പാലങ്ങൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കർഷക റോഡ് വരെ റെയിൽവേ ട്രാക്കിന് കുറുകെ 220 മീറ്റർ നീളത്തിലാണ് ക്യാൻഡിലിവർ പാലം നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ പാതക്ക് മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന 90 മീറ്റർ ഭാഗത്ത് തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയുമാണ് ഇതിന്റെ പ്രത്യേകത. തുരങ്കം പോലെയുള്ള പ്രത്യേക ബോക്സ് ഗർഡറുകളാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഡിഎംആര്‍സിയുടെ കരാറുകാരായ ഹരിയാന എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് ആണ് 58 കോടി രൂപ ചെലവിൽ പാലം നിർമ്മിച്ചിരിക്കുന്നത്.16 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഓരോ മീറ്റർ നിർമ്മാണം പൂർത്തിയായപ്പോഴും മെട്രോയുടെ സാങ്കേതിക വിദഗ്ധർ വിശദമായ പരിശോധനയും നടത്തിയിരുന്നു. ഇത്തരത്തില്‍ വളഞ്ഞ ആകൃതിയിലുളള നിര്‍മ്മാണ പ്രവര്‍ത്തി ഇന്ത്യയില്‍ ആദ്യമാണ്.