ജീവനക്കാരുടെ സേവന -വേതന കരാർ ലംഘിച്ചെന്ന് പരാതി; എസ്ബി ടി മാനേജിങ്ങ് ഡയറക്ടർക്ക് നോട്ടീസ്
കൊച്ചി: ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥകൾ ഉറപ്പ് നൽകുന്ന തൊഴിൽ കരാർ ലംഘിച്ചെന്ന പരാതിയിൽ എസ് ബി ടി മാനേജിങ്ങ് ഡയറക്ടർക്ക് കേന്ദ്ര ലേബർ കമ്മീഷണറുടെ നോട്ടീസ്.15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ വ്യവസായ തർക്ക പരിഹാര നിയമ പ്രകാരം നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.നോട്ടീസിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
എസ് ബിടി എംപ്ളോയീസ് യൂണിയൻ ജനറൽ സെക്രട്ടറി നൽകിയ പരാതിയെത്തുടർന്നാണ് എസ് ബി ടി എംഡിക്ക് കേന്ദ്ര ലേബർ കമ്മീഷണർ നോട്ടീസ് നൽകിയത്.എസ് ബി ടിയിൽ ക്ലാർക്കായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ സിംഗിൾ വിൻഡോ ഓപ്പറേറ്ററായി നിയമിക്കുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ തവണ പരീക്ഷ വിജയിച്ചവരെ കരിയർ പ്രോഗ്രഷൻ പദ്ധതിയിൽപ്പെടുത്തി ജൂനിയർ അസോസിയേറ്റ് സെയിൽസ് ആന്റ് സർവ്വീസായി മാനേജ്മെന്റ് നിയമിച്ചു. ഇത് മാനേജ്മെന്റും ജീവനക്കാരുടെ സംഘടനകളും ഒപ്പിട്ട പത്താം ഉഭയകക്ഷി തൊഴിൽ കരാറിന്റെ ലംഘനമാണെന്നാണ് എസ് ബിടി എംപ്ലോയീസ് യൂണിയന്റെ പരാതി.
പരാതി പരിശോധിച്ച കേന്ദ്ര ലേബർ കമ്മീഷണർ പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം നോട്ടീസിന് വിശദീകരണം നൽകാനാണ് റീജിയണൽ ലേബർ കമ്മീഷണർ പി കെ ലൂക്കോസ് എസ് ബി ടി എം ഡിക്ക് നൽകിയിരിക്കുന്ന നിർദേശം.അതേസമയം ലയനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ നിർദേശങ്ങൾ പാലിച്ചാണ് എസ് ബി ടി ഉഭയകക്ഷി കരാർ ലംഘിക്കുന്നതെന്ന് യൂണിയനുകൾ പറയുന്നു.