ബജറ്റ് അവതരണത്തില്‍ എന്നും സാഹിത്യകൃതികളെ കൂട്ടുിപിടിക്കുന്ന പതിവ് ധനമന്ത്രി ഡോ. തോമസ് ഐസക്കിനുണ്ട്. 2018 ബജറ്റിലും തോമസ് ഐസക് ആ പതിവ് തെറ്റിച്ചില്ല. ഓഖി ദുരന്തത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലം വിവരിക്കാനാണ് തോമസ് ഐസക് സാഹിത്യകൃതികളെ കൂട്ടുപിടിച്ചത്. സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലുമായിരുന്നു ആദ്യം തോമസ് ഐസക്കിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. കടലും കാറ്റും തീരത്തിന് ഉയിര്‍നല്‍കുന്നവരാണെന്ന് സുഗതകുമാരി ടീച്ചര്‍ പാടി. പക്ഷേ ആലോചനരഹിതമായ മനുഷ്യ ഇടപെടലുകള്‍ പ്രകൃതിയെ മഹാമൃത്യുരക്ഷസ്സായി മാറ്റിയിരിക്കുകയാണ്. കെടുതി വിതച്ച് അലറുകയാണ് കാറ്റും കടലും. പക്ഷെ തീരം തളരില്ല. പ്രിയങ്കരിയായ കവി പാടിയതുപോലെ 'കടലമ്മ തൻ മാറില്‍ കളിച്ചുവളര്‍ന്നവര്‍, കരുത്തര്‍.. ഉയര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും, ഞങ്ങള്‍'.. എനിക്കുറപ്പുണ്ട്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കും- തോമസ് ഐസക് പറഞ്ഞു.


സ്‍ത്രീകളുടെ അവസ്ഥ പറയവെ, സ്‍കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥി രചിച്ച കവിതയും തോമസ് ഐസക് എടുത്തു പറഞ്ഞു. പത്താം ക്ലാസുകാരിയായ സ്‍നേഹ എഴുതിയ കവിതയാണ് തോമസ് ഐസക് എടുത്തു പറഞ്ഞത്. കെമിസ്‍ട്രി സാറാണ് പറഞ്ഞത്, അടുക്കള ഒരു ലാബാണ്, പരീക്ഷിച്ച്, നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത്, വെളുപ്പിനുണര്‍ന്ന്, പുകഞ്ഞ് പുകഞ്ഞ്, തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുപുരണ്ട ഒരു മെഷ്യന്‍, അവിടെ എന്നും സോഡിയം ക്ലോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുവെന്ന്.. കവതയില്‍ പറയുന്നതുപോലുള്ള അദ്ധ്വാനത്തിന് അന്തസ് സ്‍ത്രീക്ക് ലഭിക്കില്ലെന്ന് തോമസ് ഐസക് പറഞ്ഞു.