ബാങ്ക് വായ്പയുടെ പലിശയില്‍ ഇനി ടെന്‍ഷന്‍ വേണ്ട, നേരിട്ടിടപെടാന്‍ റിസര്‍വ് ബാങ്ക്
പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പായാൽ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് അത് വഴിവച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുതിയ പലിശ നിർണ്ണയ രീതി പ്രാവർത്തികമായാൽ ബാങ്കുകളുടെ ലാഭത്തിൽ അത് കുറവ് സൃഷ്ടിച്ചേക്കും. ഇതോടെ ബാങ്കുകൾ ഉൽപ്പന്ന നിരയിൽ മാറ്റങ്ങൾ വരുത്തിയേക്കും. നിലവിൽ ദീർഘകാല നിക്ഷേപങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ആകർഷണീയത ബാങ്കുകൾ കുറയ്ക്കാനും പകരം ഹ്രസ്വകാല നിക്ഷേപങ്ങളിലേക്ക് ഗുണഭോക്താക്കളെ ആകർഷിക്കാനുളള നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും സാധ്യതയുണ്ട്.
'റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടിയാൽ ഉടൻ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തും. എന്നാൽ, കുറച്ചാൽ വായ്പയുടെ പലിശ കുറയ്ക്കുകയുമില്ല'. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർ പലപ്പോഴും പറയാറുള്ള ഒരു പരാതിയാണിത്. എന്നാൽ, ഇനി ഇത്തരം പരാതികൾക്കൊന്നും രാജ്യത്തെ ബാങ്കിങ് രംഗത്ത് ഇടമില്ല. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിർണ്ണയ രീതിയിൽ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഭാരതീയ റിസർവ് ബാങ്ക്.
വായ്പയെടുക്കുന്ന വ്യക്തിയുമായി ഒപ്പിടുന്ന കരാറിൽ നിന്ന് വിഭിന്നമായി തോന്നുംപടി ഇനിമുതൽ വാണിജ്യ ബാങ്കുകൾക്ക് പലിശ നിരക്ക് മാറ്റാൻ കഴിയില്ല. 2019 ഏപ്രിൽ മുതലാണ് പലിശ നിർണ്ണയ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നത്.
പലിശ നിർണ്ണയം ഇനി മുതൽ ഇങ്ങനെ
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക്, 91 ദിവസമോ 182 ദിവസമോ കാലാവധിയുളള കടപ്പത്രങ്ങളുടെ പലിശ നിരക്ക്, ഇതിന് സമാനമായ ബഞ്ച് മാർക്കുകൾ നിർണ്ണയിക്കുന്ന സ്ഥാപനമായ ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് പുറപ്പെടുവിക്കുന്ന നിരക്കുകൾ എന്നിവയിൽ ഏതെങ്കിലും ഒന്നുമായി ബന്ധിപ്പിച്ച് മാത്രമേ ബാങ്കുകൾ വായ്പ പലിശ നിർണ്ണയം നടത്താൻ പാടൊള്ളു എന്നാണ് ആർബിഐയുടെ നിർദ്ദേശത്തിലുളളത്.
വായ്പയ്ക്ക് പലിശ നിർണ്ണയിക്കുമ്പോൾ ഈ ബെഞ്ച്മാർക്കുമായി എത്ര വ്യത്യാസം (സ്പ്രഡ്) വേണമെന്നതിൽ ബാങ്കിന് അന്തിമ തീരുമാനം എടുക്കാം. പക്ഷേ, പുതിയ നിർദേശപ്രകാരം ഈ വ്യത്യാസം (സ്പ്രഡ്) വായ്പ കാലയളവിനുളളിൽ മാറ്റാൻ ബാങ്കുകൾക്ക് ഏപ്രിൽ മാസം മുതൽ കഴിയില്ല. വായ്പ എടുത്ത വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടായൽ ബാങ്കുകൾക്ക് പലിശ നിരക്കിൽ മാറ്റം വരുത്താമെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാനുളള സാധ്യത കുറവാണ്. വാഹന, ഭവന, വ്യക്തിഗത വായ്പകൾ ഉൾപ്പടെയുളള റീട്ടെയിൽ വായ്പകൾക്കായാണ് റിസർവ് ബാങ്ക് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്.
പലിശ നിർണ്ണയത്തിലെ കൂട്ടലും കിഴിക്കലും
നിങ്ങൾ ഭവന വായ്പയെടുക്കുമ്പോൾ, ബാങ്കും നിങ്ങളും തമ്മിൽ ഒപ്പിടുന്ന കരാർ പ്രകാരം റിപ്പോ നിരക്കിനെക്കാൾ നാല് ശതമാനം (സ്പ്രഡ്) കൂടുതലാണ് വായ്പയുടെ പലിശയെന്ന് കരുതുക. നിലവിൽ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. അതിനാൽ പുതിയ മാറ്റങ്ങൾ അനുസരിച്ച് നിങ്ങളുടെ വായ്പയുടെ യഥാർത്ഥ പലിശ നിരക്ക് 10.5 ശതമാനമാകും. (6.5+4= 10.5%)
വായ്പ കാലയളവിനുള്ളിൽ റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്താതെ ബാങ്കിന് നിങ്ങളുടെ പലിശ മാറ്റാൻ കഴിയില്ല. റിസർവ് ബാങ്ക് പലിശ നിരക്ക് 6.5 ൽ നിന്ന് ആറിലേക്ക് കുറച്ചാൽ നിങ്ങളുടെ വായ്പയുടെ പലിശ നിരക്ക് (6+4= 10%) ആയി കുറയും.
ഇതിന് പകരം സ്പ്രഡ് ഉയർത്തി (കൂടുതലായി ഈടാക്കുന്ന പലിശ) പലിശ വീണ്ടും 10.5 ശതമാനത്തിലെത്തിച്ച് (6+4.5= 10.5%) ലാഭം ഗുണഭോക്താവിന് നൽകാതിരിക്കാൻ വാണിജ്യ ബാങ്കുകൾക്ക് ഇനിമുതൽ സാധ്യമല്ല. റിസർവ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം ഉയർത്തിയാൽ പലിശ നിരക്ക് 11 ശതമാനമായി ഉയരും. 2019 ഏപ്രിൽ മുതൽ റിസർവ് ബാങ്ക് നിർദ്ദേശം നടപ്പായാൽ രാജ്യത്ത് നിലവിൽ വരാൻ പോകുന്ന പുതിയ പലിശ നിർണ്ണയ രീതി ഇതാകും.
സുതാര്യമാകുന്ന പലിശ നിർണ്ണയം
ബാങ്കിന്റെ പലിശ നിർണ്ണയ രീതി വളരെ ലളിതമാകുന്നതിനാൽ ഗുണഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാമെന്നതാണ് പുതിയ രീതിയുടെ പ്രധാന സവിശേഷത. ഒളിഞ്ഞിരിക്കുന്ന നിരക്കുകൾ പൂർണ്ണമായും ഒഴിവാകുന്നതോടെ പലിശ നിരക്കുകൾ സുതാര്യമാകുകയും ചെയ്യും. രാജ്യത്ത് ബാങ്കുകൾക്കിടയിൽ ഇതോടെ വായ്പ നിരക്ക് നിർണ്ണയത്തിൽ ഒരു പൊതുതത്വം ഉയർന്നുവരാൻ ഈ മാറ്റം ഇടയാക്കിയേക്കുമെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരുടെ നിഗമനം. നിരക്ക് ഇളവുകൾ രാജ്യത്തുണ്ടാകുമ്പോൾ അതിന്റെ ഗുണം പൂർണ്ണതോതിൽ ഗുണഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത.
നിലവിലെ രീതി
ഓരോ ബാങ്കും സ്വന്തം സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു ഇതുവരെ വായ്പകൾക്ക് പലിശ നിർണ്ണയിക്കുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ബേസ്ഡ് ലെൻഡിങ് റേറ്റിനോടൊപ്പം (എംസിഎൽആർ) ബേസ് റേറ്റ് എന്ന അടിസ്ഥാന നിരക്ക്, ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് റേറ്റ്, പ്രൈം ലെൻഡിങ് റേറ്റ് എന്നിവയെ കൂടി അടിസ്ഥാനമാക്കിയാണ് ചില ബാങ്കുകൾ പലിശ നിരക്ക് തീരുമാനിക്കുന്നത്.
വരുമോ പുതിയ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ
പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പായാൽ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് അത് വഴിവച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുതിയ പലിശ നിർണ്ണയ രീതി പ്രാവർത്തികമായാൽ ബാങ്കുകളുടെ ലാഭത്തിൽ അത് കുറവ് സൃഷ്ടിച്ചേക്കും. ഇതോടെ ബാങ്കുകൾ ഉൽപ്പന്ന നിരയിൽ മാറ്റങ്ങൾ വരുത്തിയേക്കും. നിലവിൽ ദീർഘകാല നിക്ഷേപങ്ങൾക്ക് നൽകിക്കെണ്ടിരിക്കുന്ന ആകർഷണീയത ബാങ്കുകൾ കുറയ്ക്കാനും പകരം ഹ്രസ്വകാല നിക്ഷേപങ്ങളിലേക്ക് ഗുണഭോക്താക്കളെ ആകർഷിക്കാനുളള നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ലാഭം വിഹിതം ഉയർത്താനുളള നടപടികളിലേക്ക് ബാങ്കുകൾ നീങ്ങിയേക്കുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഇതോടെ, രാജ്യത്ത് ചില വാണിജ്യ ബാങ്കുകളിൽ ലഭ്യമായ ഫ്ലോട്ടിങ് റേറ്റ് ഡിപ്പോസിറ്റ് സ്കീമുകൾ എല്ലാ ബാങ്കുകളുടെയും ഉല്‍പ്പന്ന നിരയിലേക്ക് എത്താനുളള സാഹചര്യമുളളതായി ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അഭിപ്രായപ്പെട്ടു. ഇത് ബാങ്കിംഗ് സേവന രംഗത്തെ ഉൽപ്പന്ന നിര കൂട്ടുകയും, കൂടുതൽ ചലനാത്മകത സംവിധാനത്തിന് നൽകുകയും ചെയ്യും. റിസർവ് ബാങ്കിന്റെ വായ്പയുടെ പലിശ പുനർനിർണ്ണയ രീതിയെ സംബന്ധിച്ച നിർദ്ദേശങ്ങൾ രാജ്യത്ത് ഇപ്പോൾ വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഡിസംബർ മാസം ഒടുവിൽ ഇത് സംബന്ധിച്ച അന്തിമ മാർഗനിർദ്ദേശങ്ങളും പൂർണ്ണമായ വ്യവസ്ഥകളും പുറപ്പെടുവിക്കുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.