ലോകത്ത് ഹാന്‍റ വൈറസ് സംബന്ധിച്ച ആശങ്കകൾക്കിടെ, കുവൈത്തിൽ നിലവിൽ കേസുകളില്ലെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. എലികളിലൂടെ പകരുന്ന ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരില്ലെന്നും, അർജന്‍റീനയിൽ നിന്നുള്ള കപ്പലിലെ മരണത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്ത്: ലോകത്ത് ഹാന്‍റ വൈറസ് സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ കുവൈത്തിൽ നിലവിൽ ഹാന്റ വൈറസ് ബാധയുടെ സംശയാസ്പദമായ കേസുകളൊന്നുമില്ലെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. എല്ലാ പ്രതിരോധ-ജാഗ്രത നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുമായി തുടർച്ചയായ ഏകോപനം തുടരുകയാണെന്നും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം അതീവ കാര്യക്ഷമമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിലും അതിർത്തി കേന്ദ്രങ്ങളിലുമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

എലികളിലൂടെ അപൂർവമായി മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഹാന്‍റ വൈറസ്. പൊതുജനങ്ങൾക്ക് വ്യാപക ഭീഷണി നിലവിൽ കുറഞ്ഞതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഹാന്‍റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്.

ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യ മരണം സംഭവിച്ചത്. എന്നാൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് 'സ്വാഭാവിക മരണം' എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്.