ഇടക്കാല ബജറ്റ് വെറും പ്രഹസനം; രോഗി മരിച്ചതിന് ശേഷം ഡോക്ടർ വന്നത് പോലെ: മമത ബാനർജി
എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവർഷം കർഷകരുടെ ക്ഷേമത്തിന് വേണ്ടി മോദി സർക്കാർ അജണ്ടകളൊന്നും പ്രഖ്യാപിക്കാതിരുന്നതെന്നും മമത ചോദിച്ചു. പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിനാവശ്യമായ ഫണ്ട് ഉറപ്പു വരുത്തണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
ദില്ലി: കേന്ദ്ര സർക്കാരിന്റെ ഇടക്കാലബജറ്റിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെറും പ്രഹസനവും നിരാശാജനകവുമായ ബജറ്റ് എന്നാണ് മമത ഇടക്കാല ബജറ്റിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെ പ്രകടനപത്രികയാണിതെന്നു മമത വിമർശിച്ചു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മമത ആരോപിച്ചു.
''ബജറ്റിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സാധിക്കില്ല. പുതിയ സർക്കാർ അധികാരത്തിലെത്തി ബജറ്റ് അവതരിപ്പിക്കും. ഈ സർക്കാരിന്റെ കാലാവധി വെറും ഒരു മാസത്തിനുള്ളിൽ അവസാനിക്കും. രോഗി മരിച്ചതിന് ശേഷം ഡോക്ടർ വന്നത് പോലെയാണ് ഈ ബജറ്റ്. ഇതൊരു ചതിയാണ്.'' ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ വെബ്സൈറ്റിൽ മമത ബാനർജി കുറിച്ചു.
കർഷകർക്ക് വർഷം തോറും ആറായിരം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ള കർഷകർക്കാണ് ഈ പദ്ധതി വഴി ആറായിരം രൂപ പ്രതിവർഷം അക്കൗണ്ടിൽ എത്തുന്നത്. 75000 കോടിയാണ് പദ്ധതിയിലേക്ക് വകയിരുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവർഷം കർഷകരുടെ ക്ഷേമത്തിന് വേണ്ടി മോദി സർക്കാർ അജണ്ടകളൊന്നും പ്രഖ്യാപിക്കാതിരുന്നതെന്നും മമത ചോദിച്ചു. പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിനാവശ്യമായ ഫണ്ട് ഉറപ്പു വരുത്തണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
''കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ട് കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. രാജ്യത്തെ ബാങ്കിംഗ് സംവിധാനവും തൊഴിൽ മേഖലയും തകർന്നു. പശ്ചിമബംഗാളിൽ സ്വാസ്ഥ്യ സതി എന്ന പേരിൽ വിജയകരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിലവിലുണ്ട്. മോദിയുടെ ആയുഷ്മാർ ഭാരത് എന്ന ആരോഗ്യപദ്ധതിയിൽ നിന്നും തെരഞ്ഞെടുത്ത പദ്ധതിയാണിത്. എന്നാൽ സ്വന്തം പ്രശസ്തിക്ക് വേണ്ടിയായിരുന്നു മോദി ആയുഷ്മാൻ ഭാരത് പദ്ധതി ഉപയോഗിച്ചത്. സ്വന്തം ഇഷ്ടപ്രകാരം പദ്ധതികൾ പ്രഖ്യാപിക്കുകയാണ് അവരുടെ രീതി. എന്നാൽ അതിന് വേണ്ട സാമ്പത്തികം നൽകുന്നത് സംസ്ഥാനങ്ങളാണ്. നികുതിയിനത്തിൽ ശേഖരിക്കുന്ന ഈ തുക ഭിക്ഷ നൽകുന്നത് പോലെയാണ് കേന്ദ്ര സർക്കാർ തിരികെ തരുന്നത്.'' മമത ബാനർജി പറഞ്ഞു.