Asianet News MalayalamAsianet News Malayalam

തിരിച്ചടികളിൽ നിന്ന് കരകയറി അദാനി; എഫ്‌പിഒ ലക്ഷ്യം കണ്ടു, അഞ്ച് കമ്പനികളുടെയും ഓഹരികൾ മുന്നേറി

ബ്ലൂംബർഗിന്‍റെ അഗോള അതിസമ്പന്നരുടെ പട്ടികയിൽ അദാനി ആദ്യ പത്തിൽ നിന്ന് പുറത്തായി

Adani Enterprises FPO meets target group shares forward
Author
First Published Jan 31, 2023, 3:49 PM IST

മുംബൈ: അദാനി എന്റെർപ്രൈസസ് എഫ് പി ഒ ലക്ഷ്യം കണ്ടു. മുഴുവൻ ഓഹരികളും വിറ്റുപോയി. 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചത്. അതിനിടെ ഓഹരി വിപണിയിൽ ഹിന്റൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നുണ്ടായ തിരിച്ചടികളിൽ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ തിരിച്ച് കയറുന്നതിന്റെ സൂചനകളും ഇന്ന് പുറത്ത് വന്നു.

ഹിൻഡൻബർഗ് റിസർച്ച് പുറത്ത് വിട്ട റിപ്പോർട്ടിൽ അദാനിയുടെ ഓഹരികൾ തകർന്നടിഞ്ഞപ്പോൾ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി ലേലത്തിന്‍റെ ഭാവി എന്താവുമെന്ന് സംശയിച്ചവർ നിരവധിയാണ്. എഫ് പി ഒയ്ക്ക് അനുവദിച്ച തിയ്യതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയ‍ർന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റാൻ തയ്യാറായില്ല. ആ ആത്മവിശ്വാസം ശരി വയ്ക്കുന്നതാണ് അവസാന ദിനത്തിലെ കണക്കുകൾ. 

അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ തുടർ ഓഹരി വിൽപന, അദാനി എന്റർപ്രൈസസ് ലക്ഷ്യമിട്ടതിനും മുകളിൽ വിജയമായി. 

എന്നാൽ റീട്ടെയിൽ നിക്ഷേപകർ എഫ് പി ഒയിൽ മടിച്ച് നിന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധിഘട്ടത്തിൽ 16 ശതമാനം ഓഹരികൾ വാങ്ങി അദാനിയെ സഹായിച്ച ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനിയെയും ചിലർ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കമ്പനിയുടെ ഓഹരി മൂല്യം നാല് വർഷത്തിനിടെ ഒരു ദിർഹത്തിൽ നിന്ന് 400 ദിർഹത്തിലേക്കാണ് അസാധാരണമായി കുതിച്ചത്. ഇതും അദാനിയുടെ തന്നെ കമ്പനിയാണെന്ന് തൃണമൂൽ നേതാവ് മഹുവ മൊയിത്ര ആരോപിച്ചു. ഇന്ന് ബ്ലൂം ബെർഗ് ബില്യണേഴ്സ് ഇന്‍റെക്സിൽ അദാനി ഗ്രൂപ്പ് 11ആം സ്ഥാനത്തേക്ക് താഴ്ന്നു. ഓഹരി മൂല്യം കുറഞ്ഞതിനാൽ ഏതാണ്ട് 40 ശതമാനത്തോളം ഇടിവാണ് സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios