കീടങ്ങളെ നശിപ്പിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ജപ്പാൻ ഇന്ത്യൻ മാമ്പഴ ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചു. ഉത്തർപ്രദേശിലെ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ശുചിത്വമില്ലായ്മയാണ് ഇതിന് കാരണം. ഈ വിലക്ക് ഉയർന്ന ഡിമാൻഡുള്ള മുന്തിയ ഇനം മാമ്പഴങ്ങളുടെ കയറ്റുമതിയെ ബാധിക്കുകയും കർഷകർക്ക് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ ഇറക്കുമതി ജപ്പാന്‍ താത്കാലികമായി നിര്‍ത്തിവച്ചു. മാമ്പഴ കയറ്റുമതിയുടെ സീസണ്‍ തുടങ്ങാനിരിക്കെയാണ് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഈ ഇരുട്ടടി. കീടങ്ങളെ നശിപ്പിക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ജപ്പാന്റെ നടപടി. ഉയര്‍ന്ന ഡിമാന്‍ഡുള്ള മുന്തിയ ഇനം മാമ്പഴങ്ങളുടെ കയറ്റുമതിയെ ഇത് സാരമായി ബാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2026 മാര്‍ച്ച് 25-ന് ശേഷം ക്ലിയറന്‍സ് ലഭിച്ച മാമ്പഴങ്ങള്‍ക്കാണ് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റഹ്‌മാന്‍പൂരിലുള്ള വേപ്പര്‍ ഹീറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ശുചിത്വമില്ലായ്മയും അണുനശീകരണത്തിലെ വീഴ്ചകളുമാണ് ഇതിന് കാരണം. ജപ്പാനിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യണമെങ്കില്‍ ഈ പ്ലാന്റിലെ പരിശോധന നിര്‍ബന്ധമാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ കയറ്റുമതികള്‍ സ്വീകരിക്കില്ലെന്ന് യോകോഹാമ പ്ലാന്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ അറിയിച്ചു.

എന്താണ് പരിശോധനയില്‍ കണ്ടെത്തിയത്?

കയറ്റുമതിക്ക് മുന്നോടിയായി മാര്‍ച്ചില്‍ ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി വാര്‍ഷിക പരിശോധന നടത്തിയിരുന്നു. കര്‍ശനമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണിത്. പുകയിട്ട് അണുവിമുക്തമാക്കുന്നതിലും പ്ലാന്റിലെ ശുചിത്വത്തിലും ഉദ്യോഗസ്ഥര്‍ വീഴ്ചകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ സാങ്കേതിക വിവരങ്ങള്‍ ഇന്ത്യയോ ജപ്പാനോ പുറത്തുവിട്ടിട്ടില്ല. ഫ്രൂട്ട് ഫ്‌ലൈ പോലുള്ള കീടങ്ങള്‍ രാജ്യത്തെ കൃഷിയെ ബാധിക്കുമെന്നതിനാല്‍ അവയെ തടയുന്നതില്‍ ജപ്പാന്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

എന്താണ് വിഎച്ച്ടി?

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, നിയന്ത്രിതമായ അളവില്‍ ചൂടും ഈര്‍പ്പവും നല്‍കി മാമ്പഴത്തിലെ കീടങ്ങളെയും ലാര്‍വകളെയും നശിപ്പിക്കുന്ന രീതിയാണ് വിഎച്ച്ടി അഥവാ വേപ്പര്‍ ഹീറ്റ് ട്രീറ്റ്‌മെന്റ്. ഇന്ത്യ- ജപ്പാന്‍ കാര്‍ഷിക കരാര്‍ പ്രകാരം ഈ പ്രക്രിയ നിര്‍ബന്ധമാണ്.

2006-ന് ശേഷം ആദ്യം

ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് ജപ്പാനില്‍ വിലക്ക് നേരിടുന്നത് ഇതാദ്യമല്ല. പഴ ഈച്ചകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ട് മുന്‍പും സമാനമായ വിലക്കുണ്ടായിരുന്നു. പിന്നീട് ഇന്ത്യ പരിശോധനാ സംവിധാനങ്ങളും ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകളും കര്‍ശനമാക്കിയതോടെ 2006-ലാണ് ഈ വിലക്ക് നീക്കിയത്. അതിനുശേഷം ഓരോ സീസണിന് മുന്‍പും വാര്‍ഷിക പരിശോധനകള്‍ നടത്തിയാണ് വ്യാപാരം തുടര്‍ന്നിരുന്നത്.

കയറ്റുമതിക്കാര്‍ക്ക് ആശങ്ക

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാമ്പഴം കൊണ്ടുപോകുന്ന രാജ്യമല്ല ജപ്പാനെങ്കിലും, ഉയര്‍ന്ന വില ലഭിക്കുന്ന വിപണിയാണിത്. അല്‍ഫോണ്‍സോ, കേസര്‍ തുടങ്ങിയ ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനില്‍ മികച്ച വില ലഭിക്കാറുണ്ട്. പ്രതിവര്‍ഷം 2.8 കോടി (28 മില്യണ്‍) ടണ്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യയാണ് ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര വിപണിയിലാണ് വിറ്റഴിക്കുന്നതെങ്കിലും, കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും മികച്ച വരുമാനം നേടിക്കൊടുക്കുന്നതില്‍ കയറ്റുമതി വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.