ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വിപണി മൂലധന കണക്ക് പ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. നേരത്തെ 265.66 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ഓഹരി നിക്ഷേപകരുടെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ആകെ ആസ്തി. ഇത് 259.11 ലക്ഷം കോടിയായി കുറഞ്ഞു. 

ദില്ലി: ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച കൊറോണവൈറസ് ബി.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം ഇന്ത്യന്‍ ഓഹരി വിപണിയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ വലിയ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. പുതിയ കൊവിഡ് ഭീതിയും ലോക്ക്ഡൗണ്‍ ആശങ്കകളുമാണ് വിപണിക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് പുറമെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കേസ് ഉയരുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. 

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വിപണി മൂലധന കണക്ക് പ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. നേരത്തെ 265.66 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ഓഹരി നിക്ഷേപകരുടെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ആകെ ആസ്തി. ഇത് 259.11 ലക്ഷം കോടിയായി കുറഞ്ഞു. ലോകരാജ്യങ്ങളെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപന ഭീതി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോള്‍ വികസിപ്പിച്ചെടുത്ത വാക്‌സീനുകളെ നേരിടുന്നതും വളരെ വേഗം മ്യൂട്ടേഷന്‍ സംഭവിക്കുന്നതുമാണെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര വിപണിയെ വിറപ്പിച്ചിരിക്കുകയാണ്.

ഇന്ന് ആഗോള വിപണിയില്‍ ഈ വാര്‍ത്ത വലിയ പ്രകമ്പനം സൃഷ്ടിച്ചു. ഏഷ്യന്‍ വിപണിയില്‍ ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു. യെന്‍ ഡോളറിനെതിരെ ശക്തി പ്രാപിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ റാന്റ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് താഴ്ന്നു. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്കയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. 14 ദിവസത്തിലേറെയായി ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞവരെ സിങ്കപ്പൂരും രാജ്യത്തേക്ക് കടക്കുന്നത് വിലക്കി. ഇന്ത്യയാകട്ടെ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.