Asianet News MalayalamAsianet News Malayalam

ഓഹരി ഇടപാട് പോലെ സ്വർണം വിൽക്കുകയും വാങ്ങുകയും ചെയ്യാം: സ്വർണ എക്സ്ചേഞ്ചിന് മാര്‍ഗരേഖ പുറത്തിറിക്കി സെബി

സ്വർണ്ണത്തെ ഇലക്ട്രോണിക് ഗോൾഡ് രസീതുകളാക്കി മാറ്റാനും സാധാരണ സ്റ്റോക്ക് പൊലെ എക്സ്ചേഞ്ചുകൾ വഴി ട്രേഡ് ചെയ്യാനും വിണ്ടും എളുപ്പത്തിൽ  ഫിസിക്കൽ സ്വർണ്ണമാക്കി മാറ്റാനും കഴിയുന്ന ഒരു സംവിധാനമാണ് സെബി വിഭാവനം ചെയ്യുന്നത്. 

sebi framework for gold exchange
Author
Mumbai, First Published Sep 30, 2021, 3:37 PM IST

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാതൃകയില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് തുടങ്ങുന്നതിന് മാര്‍ഗരേഖ പുറത്തിറിക്കി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഓഹരികളെപ്പോലെ സ്വര്‍ണം വില്‍ക്കാനും വാങ്ങാനും അവസരം നല്‍കുന്നതാകും ഈ എക്‌സ്‌ചേഞ്ച്. ഇജിആര്‍ (ഇലക്ട്രോണിക് ഗോള്‍ഡ് രസീത്) രൂപത്തിലാകും ഇടപാടുകള്‍ നടക്കുക.

സ്വർണ്ണത്തെ ഇലക്ട്രോണിക് ഗോൾഡ് രസീതുകളാക്കി മാറ്റാനും സാധാരണ സ്റ്റോക്ക് പൊലെ എക്സ്ചേഞ്ചുകൾ വഴി ട്രേഡ് ചെയ്യാനും വിണ്ടും എളുപ്പത്തിൽ  ഫിസിക്കൽ സ്വർണ്ണമാക്കി മാറ്റാനും കഴിയുന്ന ഒരു സംവിധാനമാണ് സെബി വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച്ച സെബി ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ജൂൺ 18 വരെ പൊതുജനങ്ങൾക്ക് ഇതിൽ അഭിപ്രായം രേഖപ്പെടുത്താം. അതിന് ശേഷമായിരിക്കും അന്തിമ ഘടന രൂപീകരിക്കുക.

വോൾട്ട് മാനേജർ, ക്ലിയറിംഗ് കോർപ്പറേഷൻ, ഡിപ്പോസിറ്ററി, എക്ചേഞ്ചുകൾ തുടങ്ങിയ ഇടനിലക്കാർ വഴിയാണ് സ്വർണ്ണ വ്യാപാരം ഇലക്ട്രോണിക് ഗോൾഡ് രസീത് വഴി നടക്കുന്നത്. 50 കോടി രൂപ അറ്റ ആസ്തിയുള്ള സ്ഥാപനങ്ങൾക്ക് സെബി രജിസ്റ്റേർഡ് വോൾട്ട് മാനേജർ ആകാൻ അപേക്ഷിക്കാം.

ഒരാൾക്ക് ഭൗതിക സ്വർണ്ണത്തെ ഇജിആർ ആക്കി മാറ്റുന്നതിന് വോൾട്ട് മാനേജരെ സമീപിക്കാം. വോൾട്ട് മാനേജർ ഫിസിക്കൽ സ്വർണ്ണത്തെ ഇജിആർ ആയി മാറ്റി ഒരു അന്താരാഷ്ട്ര സെക്യൂരിറ്റി ഐഡൻ്റിഫിക്കേഷൻ നമ്പർ (ഐഎസ്ഐഎൻ) നൽകും. അതിന് ശേഷം ഇജിആർ നിലവിലുള്ള എക്സ്ചേഞ്ചുകളിലൂടെ ട്രേഡ് ചെയ്യാൻ സാധിക്കും. മാത്രമല്ല ഇജിആറിനെ വളരെ എളുപ്പത്തിൽ വിണ്ടും ഭൗതിക സ്വർണമാക്കി മാറ്റുവാനും സാധിക്കും.

നിലവിൽ എംസിഎക്സ് അടക്കമുള്ള കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഡെറിവേറ്റീവ് കോൺട്രക്ടുകൾ ആണ് ട്രേഡ് ചെയ്യുന്നത് അവയിൽ കാലവധിയെത്തുന്ന സമയത്ത് മാത്രമേ ഡെലിവറി സാധ്യമാകുകയൊള്ളൂ.

800- 900 ടൺ വാർഷിക സ്വർണ ഡിമാൻഡുള്ള ഇന്ത്യക്ക് അന്തർ ദേശീയ വില നിർണ്ണയത്തിൽ കാര്യമായ പങ്കില്ല. ആഗോളതലത്തിൽ ചൈനക്ക് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവ് ആണ് ഇന്ത്യ. ഈ സഹചര്യത്തിലാണ് പുതിയ ഒരു സ്പോട്ട് എക്ചേഞ്ചിൻ്റെ പ്രസക്തി. വിദേശ ഫോർട്ട് ഫോളിയോ നിക്ഷേപകർ, റിട്ടെയിൽ നിക്ഷേപകർ, ബാങ്കുകൾ, ബുള്ള്യൺ ഡീലർമാർ, ജ്വല്ലറികൾ തുടങ്ങിയവരെ ട്രേഡ് ചെയ്യാൻ അനുവദിക്കും. ഒരു കിലോ​ഗ്രാം, 100 ഗ്രാം, 50 ഗ്രാം തുടങ്ങിയ അളവിലായിരിക്കാം തുടക്കത്തിൽ വ്യപാരം അനുവദിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകൾ.

സെബിയുടെ ഈ നീക്കം കാര്യക്ഷമവും സുതാര്യവുമായ ആഭ്യന്തര സ്വർണ സ്പോട്ട് വിലയും ഡെലിവറിയും ഉറപ്പ് വരുത്തും, അതുപോലെ മികച്ച ഗുണ നിലവാരവും, മറ്റ് സാമ്പത്തിക വിപണികളുമായുള്ള സമന്വയവും നടപ്പിലാകും. രാജ്യത്തെ സ്വർണ്ണത്തിൻ്റെ പുനരുപയോഗം വർദ്ധിക്കാൻ ഇത്തരമൊരു സംവിധാനം വളരെ ഉപകാരപ്രദമാവുകയും ചെയ്യുമെന്നാണ് ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ദേശീയ ഡയറക്ടറും ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറയുന്നത്.

"സ്വർണ്ണ മേഖലയിൽ സെബിയെ പോലുള്ള ഒരു റെഗുലേറ്ററുടെ കടന്നു വരവ് ഈ മേഖലയെ കൂടുതൽ നിയമാനുസൃതവും, സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് മാത്രമല്ല നിലവിൽ വില നിർണ്ണയത്തിലും ഡെലിവറിയിലുമുള്ള അപാകതകൾ ദേശീയ തലത്തിൽ പൂർണ്ണമായും കുറ്റമറ്റതാക്കപെടാം. ദേശീയ തലത്തിൽ ഒരു ഏകീകൃത വിലയും വളരെ കൃത്യമായ  ഒരു ഡെലിവറി സംവിധാനവും ഉറപ്പ് വരുത്താൻ നിർദിഷ്ട സ്പോട്ട് എക്ചേഞ്ചിന് സാധിക്കുമെന്നാണ് വിലയിരുത്തൽ."

"സ്വർണ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തുടക്കമായി ഇതിനെ കാണുന്നു സ്വർണ വ്യാപാര മേഖലയുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ചർച്ചകൾ അനിവാര്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios