നീറ്റ് പരീക്ഷയെഴുതാന്‍ തിരിച്ചറിയല്‍ രേഖയില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ പകച്ചുനിന്ന വിദ്യാര്‍ത്ഥിനിക്ക് രക്ഷകനായി അരീക്കോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍

മലപ്പുറം: നീറ്റ് പരീക്ഷയെഴുതാന്‍ തിരിച്ചറിയല്‍ രേഖയില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ പകച്ചുനിന്ന വിദ്യാര്‍ത്ഥിനിക്ക് രക്ഷകനായി അരീക്കോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍. മഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനി അരീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖ കൈയില്‍ എടുക്കാന്‍ മറന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥിനിയും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും എന്തുചെയ്യണമെന്നറിയാതെ കണ്ണീരൊഴുക്കുകയായിരുന്നു. പരീക്ഷാ സമയം അടുത്തിരുന്നതിനാല്‍ മഞ്ചേരിയിലെ വീട്ടില്‍ തിരിച്ചുപോയി കാര്‍ഡെടുത്ത് വരാനുള്ള സമയം ഒട്ടുമില്ലായിരുന്നു. ഈ സമയത്താണ് സ്‌കൂളില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അരീക്കോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സാജിദ് റഹ്‌മാന്‍ ഇവരുടെ അടുത്തെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയ സാജിദ്, വിദ്യാര്‍ത്ഥിനി ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ കൈവശമുണ്ടെന്ന് മനസ്സിലാക്കി. 'മോള്‍ കരയേണ്ട, പരീക്ഷ എഴുതാന്‍ ഞാന്‍ പരിഹാരമുണ്ടാക്കാം' എന്ന് ധൈര്യം നല്‍കിയ അദ്ദേഹം സമയം കളയാതെ ഉടനടി അരീക്കോട് പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. സ്റ്റേഷനിലെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക പോര്‍ട്ടല്‍ വഴി മിനിറ്റുകള്‍ക്കകം കുട്ടിയുടെ തിരിച്ചറിയല്‍ രേഖ ഡൗണ്‍ലോഡ് ചെയ്യുകയും, അതിന്റെ പ്രിന്റൗട്ട് എടുത്ത് പരീക്ഷാ സമയം വൈകുന്നതിന് തൊട്ടുമുന്‍പ് സ്‌കൂളിലെത്തിച്ച് വിദ്യാര്‍ത്ഥിനിക്ക് കൈമാറുകയും ചെയ്തു.

പോലീസുകാരന്റെ ഈ കൃത്യസമയത്തെ സ്തുത്യര്‍ഹമായ ഇടപെടല്‍ മൂലം മാത്രമാണ് വിദ്യാര്‍ത്ഥിനിക്ക് യാതൊരു തടസ്സവുമില്ലാതെ നീറ്റ് പരീക്ഷ എഴുതാന്‍ സാധിച്ചത്. വാഴക്കാട് സ്വദേശിയായ സാജിദ് റഹ്‌മാന്‍ കഴിഞ്ഞ 12 വര്‍ഷമായി പോലീസ് സര്‍വീസിലുണ്ട്. അരീക്കോട് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി.

YouTube video player