അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് വാദം
ആഗോളതലത്തിൽ മത്സരിക്കാൻ വൻകിട ബാങ്കുകളാണ് ആവശ്യം എന്ന ചിന്തയുടെ ഫലമാണു ലയന നീക്കം. നിലവിൽ രാജ്യാന്തര പട്ടികയിൽ അറുപത്തിഏഴാം സ്ഥാനത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനം സാധ്യമായാൽ നാൽപത്തി അഞ്ചാം സ്ഥാനത്തെത്തും. മുപ്പത്തി ഏഴ്കോടിയുടെ റവന്യുവുള്ള രാജ്യാന്തര ബാങ്കെന്ന ഖ്യാതി പുതിയ ഉപഭോക്താക്കളെ എത്തിക്കുമെന്നും കണക്കുകൂട്ടലുണ്ട്. എന്നാൽ കൂടുതൽ വലിയ ബാങ്ക് കൂടുതൽ കാര്യക്ഷമത കുറഞ്ഞ ബാങ്കാവും എന്നാണ് മറുവാദം.
അഞ്ചുബാങ്കുകളും ഒന്നായാൽ ട്രഷറി പ്രവർത്തനങ്ങളടക്കം ഏകൃകൃതമാകും. ഇത് നിരവധിപേരുടെ തൊഴിൽ ഇല്ലാതാക്കൂം. ഇത്രയും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എസ്ബിഐയുടെ ഉത്തരവാദിത്തം ആകുന്നതോടെ ഹൃസ്വകാലത്തേക്കെങ്കിലും വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ലയനത്തിനെതിരെ രംഗത്തുണ്ട്. മഹിള ബാങ്ക്. എസ്‌ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് എസ്ബിഐയുമായി ലയിപ്പിക്കാന്‍ ഒരുങ്ങുന്ന അനുബന്ധ ബാങ്കുകൾ.