ഇന്നത്തെ കൂടിക്കാഴ്ച്ച "തയ്യാറെടുപ്പ്" മാത്രമായിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധനകാര്യ സെക്രട്ടറി ഹസ്മുഖ് അദിയയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക അവലോകന യോഗം ചേരുന്നതിന് മുന്നോടിയായിയിട്ടായിരുന്നു കൂടിക്കാഴ്ച്ച. 

ഇന്നത്തെ കൂടിക്കാഴ്ച്ച "തയ്യാറെടുപ്പ്" മാത്രമായിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിലവിലെ സാമ്പത്തിക കാലാവസ്ഥയിൽ ഡോളറിനെതിരായി രൂപയുടെ മൂല്യത്തകര്‍ച്ചയും, രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ ഉയരുന്ന ഇന്ധന വിലയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ട് കമ്മിയും (സിഎഡി) സാമ്പത്തിക അവലോകന യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാഷ്ട്രീയമായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില നിയന്ത്രണങ്ങളില്ലാതെ വര്‍ദ്ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

രൂപയുടെ വിലയിടിവ് "യുക്തിരഹിതമായ നിലവാരത്തിലേക്ക്" വീഴുന്നില്ലെന്ന ഉറപ്പുവരുത്താൻ സർക്കാരും ആർബിഐയും എല്ലാം ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കറൻറ് അക്കൗണ്ട് കമ്മി കൂട്ടുകയും, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ വഷളാവുകയും ചെയ്തതോടെയാണ് രൂപയുടെ വിലയിടിവ് നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോയത്.