ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുകളായ രാജധാനി, ശതാബ്ദി എന്നിവയ്ക്ക് പകരം ആഗോളനിലവാരത്തിലുള്ള പുതുതലമുറ തീവണ്ടികള്‍ വരുന്നു. ഇതില്‍ ശതാബ്ദിക്ക് പകരമായി ഉപയോഗിക്കുന്ന ഫുള്‍ എസി തീവണ്ടി ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങും. 

റെയില്‍വേയുടെ ചെന്നൈ ഇന്റര്‍ഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പുതിയ തീവണ്ടികള്‍ നിര്‍മ്മിക്കുന്നത്. 16 എസി കോച്ചുകളുമായി ജൂണില്‍ പുറത്തിറങ്ങുന്ന പുതിയ തീവണ്ടിക്ക് ട്രെയിന്‍ 18 എന്നാണ് ഇപ്പോള്‍ റെയില്‍വേ നല്‍കിയിരിക്കുന്ന പേര്. ഡിസൈനിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണഘട്ടത്തിലുള്ള ഈ ട്രെയിനില്‍ വൈഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ജിപിഎസ് ബേസ്ഡ് ഇന്‍ഫോര്‍ഫമേഷന്‍ സിസ്റ്റം എന്നീ അത്യാധുനിക സൗകര്യങ്ങളും ആകര്‍ഷകമായ ഇന്റീരിയറും എല്‍ഇഡി ലൈറ്റുകളും ചേര്‍ന്ന ഉള്‍ഭാഗവുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശതാബ്ദിക്ക് പകരമായാണ് ഈ ട്രെയിന്‍ ഇറക്കുന്നത്. 

സ്‌റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ മാത്രം തുറക്കുന്ന ഓട്ടോമാറ്റിക്ക് ഡോറുകളും ചവിട്ടുപടികളുമായിരിക്കും ഈ തീവണ്ടികള്‍ക്കുണ്ടാവുക. വേഗത്തില്‍ കുതിക്കാനായി ബുള്ളറ്റ് ട്രെയിനുകളുടേതിന് സമാനമായ എയ്‌റോഡൈനാമിക് രൂപമായിരിക്കും ഈ പുതുതലമുറ ട്രെയിനിന് ഉണ്ടായിരിക്കുക. ഇറക്കുമതി ചെയ്യുന്ന തീവണ്ടികള്‍ക്ക് വരുന്ന ചിലവിന്റെ പകുതി തുകയ്ക്ക് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തീവണ്ടികള്‍ ഇവിടെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. 

ആധുനിക സൗകര്യങ്ങളില്‍ ഇരുട്രെയിനുകള്‍ ഒരേ നിലവാരം പുലര്‍ത്തുമെങ്കിലും ട്രെയിന്‍ 18-ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയും രാജധാനിക്ക് പകരമായി എത്തുന്ന ട്രെയിന്‍ 20-ന് അലൂമിനിയം ബോഡിയുമായിരിക്കും. പുതിയ തീവണ്ടികള്‍ വരുന്നതോടെ 1140 കിമീ നീളമുള്ള ഡല്‍ഹി-ഹൗറ പാതയിലെ യാത്രസമയം മൂന്ന് മുതല്‍ മൂന്നരമണിക്കൂര്‍ വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പഠനറിപ്പോര്‍ട്ട്. ശതാബ്ദി-രാജധാനി ട്രെയിനുകള്‍ക്ക് 150 കിമീവേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കിലും പലവിധ കാരണങ്ങളാല്‍ ശരാശരി 90 കിമീ വേഗതയിലാണ് ഈ വണ്ടികള്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. തീവണ്ടികള്‍ നിര്‍ത്താനും ഓടിത്തുടങ്ങാനും ലോക്കോമോട്ടീവ് ട്രെയിനുകളില്‍ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. 

എന്നാല്‍ പുതുതായി വരുന്ന ട്രെയിനുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ല. മണിക്കൂറില്‍ 160 കിമീ വേഗതയില്‍ വരെ കുതിക്കാന്‍ സാധിക്കുന്ന ഈ തീവണ്ടികള്‍ക്ക് പ്രതികൂല സാഹചര്യങ്ങളിലും 130 കിമീ വേഗതയില്‍ വരെ പാഞ്ഞുപോകാന്‍ പറ്റും. പെട്ടെന്ന് നിര്‍ത്താനും പെട്ടെന്ന് വേഗം വീണ്ടെടുക്കാം എന്ന സവിശേഷതയും ഈ തീവണ്ടികള്‍ക്കുണ്ട്.