ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ തലപൊക്കുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം പണം തട്ടിയെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഇ-വാലറ്റുകളിലേക്ക് പണം മാറ്റിയാണ് ഇത്തവണ തട്ടിപ്പ് നടന്നത്.

ദില്ലി ദ്വാരകയില്‍ നഴ്‌സായ കോടഞ്ചേരി പാലക്കല്‍ ചുള്ളികുളങ്ങര വിനോദിന്റെ ഭാര്യ സോണിയക്കാണ് അക്കൗണ്ടിലുണ്ടായിരുന്ന 25,000 രൂപ നഷ്‌ടപ്പെട്ടത്. യെസ് ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചിലുള്ള തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് നഷ്‌ടപ്പെട്ടത്. ആദ്യം എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്കിലേക്ക് 19,999 രൂപയും പിന്നീട് ഐഡിയ മണി വാലറ്റിലേക്ക് 5,000 രൂപയും അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. എ.ടി.എം കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ രണ്ട് മാസം മുമ്പ് ഫോണ്‍ വന്നിരുന്നു. എ.ടി.എം കാര്‍ഡിന്റെ പിന്‍വശത്തുള്ള മൂന്നക്ക സി.വി.വി നമ്പറാണ് വിളിച്ചവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഫോണില്‍ വന്ന വണ്‍ ടൈം പാസ്‍വേഡും ഇവര്‍ കൈമാറി.

എ.ടി.എം വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് സോണിയ പറഞ്ഞു. പിന്നീട് ഇവര്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ബാങ്ക് അക്കൗണ്ട് ഡല്‍ഹി ബ്രാഞ്ചിലായതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് പോലീസ് അറിയിച്ചത്. ഭര്‍ത്താവിന് കിഡ്‌നി രോഗം ബാധിച്ചതിനാല്‍ ജോലി ഒഴിവാക്കി ഇപ്പോള്‍ നാട്ടിലെത്തിത്തിയിരിക്കുകയാണ് ഇവര്‍. ഗൃഹനാഥന്റെ ചികിത്സക്കുപോലും നാട്ടുകാരുടെ സഹായം തേടുന്നതിനിടെയാണ് അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന പണം കൂടെ നഷ്‌ടപ്പെട്ടത്.